ന്യൂയോർക്ക്: വിദേശരാജ്യങ്ങളിലെ ജീവിതം പുറമെ കാണുന്നതുപോലെ അത്ര ആഭഡംബര പൂർണ്ണമല്ലെന്നും അവിടുത്തെ ജീവിതച്ചെലവ് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും തുറന്നുപറഞ്ഞ് ഇന്ത്യൻ യുവതി. അമേരിക്കയിൽ താമസിക്കുന്ന ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ അമൃത സിംഗ് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ പ്രവാസികൾക്കിടയിലും സമൂഹമാധ്യമങ്ങളിലും സജീവ ചർച്ചയായിരിക്കുന്നത്. വീട്ടിലെ ചെറിയൊരു പൈപ്പ് ചോർച്ച പരിഹരിക്കാൻ തനിക്ക് നൽകേണ്ടി വന്ന ഭീമമായ തുകയെക്കുറിച്ചാണ് അമൃത വീഡിയോയിൽ വ്യക്തമാക്കുന്നത്.
വീട്ടിലെ പൈപ്പ് നന്നാക്കാൻ എത്തിയ പ്ലംബർക്ക് 250 ഡോളറാണ് (ഏകദേശം 21,000 ഇന്ത്യൻ രൂപ) അമൃതയ്ക്ക് നൽകേണ്ടി വന്നത്. "ഇന്ന് ഒരു ചെറിയ ചോർച്ച മാറ്റാൻ ഞങ്ങൾ നൽകിയത് 250 ഡോളറാണ്. അമേരിക്കയിൽ ഏത് ചെറിയ അറ്റകുറ്റപ്പണിക്കായി ഒരാളെ വീട്ടിലേക്ക് വിളിച്ചാലും കുറഞ്ഞത് 100 മുതൽ 200 ഡോളർ വരെ ചിലവ് വരും. ഇവിടെ ലേബർ ചാർജ് അത്രമാത്രം കൂടുതലാണ്. ഇന്ത്യയിലാണെങ്കിൽ വെറും 500 രൂപയോ 1000 രൂപയോ നൽകിയാൽ തീരുന്ന ജോലിക്കാണ് ഇവിടെ ഇത്രയും വലിയ തുക നൽകേണ്ടി വന്നത്"- അമൃത വീഡിയോയിൽ പറയുന്നു.
'ഒരു ചെറിയ ചോർച്ചയും 21,000 രൂപയുടെ യാഥാർത്ഥ്യവും' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ സമാന അനുഭവങ്ങളുമായി നിരവധി പ്രവാസികളാണ് രംഗത്തെത്തിയത്. അമേരിക്ക, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ തൊഴിൽക്കൂലി വളരെ കൂടുതലായതിനാൽ ഭൂരിഭാഗം ആളുകളും ചെറിയ പണികൾ സ്വന്തമായി (DIY) ചെയ്യാനാണ് താത്പര്യപ്പെടുന്നത്.
നൈപുണ്യമുള്ള തൊഴിലാളികളുടെ കുറവും അവിടുത്തെ ഉയർന്ന ജീവിതനിലവാരവുമാണ് ഇത്തരം വലിയ ചിലവുകൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം, അമേരിക്കയിലെ ശമ്പള നിരക്ക് അതനുസരിച്ച് കൂടുതലാണെന്നും സേവനങ്ങൾക്ക് അവിടുത്തെ സാമ്പത്തിക വ്യവസ്ഥയ്ക്ക് അനുസൃതമായ തുക നൽകേണ്ടി വരുമെന്നും മറ്റു ചിലർ അഭിപ്രായപ്പെട്ടു.


