27.3 C
Kottayam
Friday, April 19, 2024

മണികണ്ഠനുമായി ഷബ്നയുടെ രണ്ടാം വിവാഹം, ഭർതൃവീട്ടിൽ ഗർഭിണിയെന്ന് കള്ളം പറഞ്ഞു, പ്രസവം കഴിഞ്ഞെന്നു പറഞ്ഞിട്ടും കുഞ്ഞിനെ കാണിക്കാതെ ഒളിച്ചുകളി ഒടുവിൽ കുഞ്ഞിനെ മോഷണം,പൊള്ളാച്ചിയിൽ നടന്നത്

Must read

പാലക്കാട്: പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും നവജാതശിശുവിനെ തട്ടിക്കൊണ്ടുവന്ന കേസില്‍ നടന്നത് സിനിമാക്കഥയെ പോലും വെല്ലുന്ന ട്വിസ്റ്റുകള്‍.

കൊടുവായൂര്‍ സ്വദേശിനായിയ ഷബ്‌നയാണ് നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്റ്റിലായത്. ഇവരുടെ പേരിലും സംശയങ്ങള്‍ ഉണ്ടായിട്ടുണ്ട്. പൊലീസിനോട് ജമീല എന്നാണ് യുവതി പറഞ്ഞിരുന്നത്. ഭര്‍ത്താവിനോട് പോലും ഇവലര്‍ കള്ളം പറഞ്ഞിരുന്നു എന്നാണ് സൂചനകള്‍. ഈ കള്ളം മറയ്ക്കാന്‍ വേണ്ടിയാണ് നവജാത ശിശുവിനെ യുവതി തട്ടിക്കൊണ്ടു പോയത്.

ഞായറാഴ്ച രാവിലെയാണ് ഷബ്ന പൊള്ളാച്ചിയിലെ ആശുപത്രിയില്‍നിന്ന് നാലുദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തത്. തുടര്‍ന്ന് ട്രെയിന്‍ മാര്‍ഗം പാലക്കാട് കൊടുവായൂരിലെ ഭര്‍തൃവീട്ടിലേക്ക് വരികയായിരുന്നു. ഇവിടെനിന്നാണ് പൊലീസ് യുവതിയെ പിടികൂടിയത്. തുടര്‍ന്ന് കുഞ്ഞിനെ പൊള്ളാച്ചിയില്‍ എത്തിച്ച്‌ മാതാപിതാക്കള്‍ക്ക് കൈമാറി.

കൊടുവായൂര്‍ സ്വദേശിയായ മണികണ്ഠനാണ് ഷബ്നയുടെ ഭര്‍ത്താവ്. യുവതിയുടെ രണ്ടാംവിവാഹമാണിത്. നേരത്തെ ഭര്‍തൃവീട്ടിലും അയല്‍ക്കാരോടും താന്‍ ഗര്‍ഭിണിയാണെന്ന് യുവതി കള്ളം പറഞ്ഞിരുന്നു. ഈ കള്ളം സത്യമാണെന്ന് വരുത്താന്‍ വേണ്ടിയായിരുന്നു യുവതി കള്ളക്കളി മുഴുവന്‍ നടത്തിയത്. യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് പ്രദേശത്തെ ആശ വര്‍ക്കര്‍ ഇവരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടുമ്ബോള്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് ലഭിച്ചിരുന്നത്.

ഒടുവില്‍ തമിഴ്‌നാട്ടില്‍വെച്ച്‌ പ്രസവം നടന്നതായി യുവതി ഭര്‍തൃവീട്ടില്‍ അറിയിച്ചു. എന്നാല്‍ കുഞ്ഞ് ഐ.സി.യുവിലാണെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. ഭര്‍ത്താവിനെ പോലും കുഞ്ഞിനെ കാണിച്ചിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരുമെല്ലാം കുഞ്ഞിനെ കാണാനായി തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ എത്തിയപ്പോളും കുഞ്ഞ് ഐ.സി.യുവിലാണെന്ന് പറഞ്ഞ് തിരികെ അയക്കുകയായിരുന്നു.

തുടര്‍ന്നാണ് കഴിഞ്ഞദിവസം രാവിലെ പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് നവജാതശിശുവിനെ തട്ടിയെടുത്തത് പാലക്കാട്ടെ വീട്ടിലേക്ക് വന്നത്. ഞായറാഴ്ച രാവിലെ ആശുപത്രിയില്‍നിന്ന് കുഞ്ഞിനെ കാണാതായതോടെ പൊള്ളാച്ചി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍നിന്നാണ് കുഞ്ഞിനെ തട്ടിയെടുത്ത യുവതി ആശുപത്രിയില്‍നിന്ന് പൊള്ളാച്ചി ബസ് സ്റ്റാന്‍ഡിലും തുടര്‍ന്ന് കോയമ്ബത്തൂര്‍ റെയില്‍വേ സ്റ്റേഷനിലും എത്തിയതായി കണ്ടെത്തിയത്.

യുവതിക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അന്വേഷണം വ്യാപിപ്പിച്ചതോടെ കുഞ്ഞുമായി യുവതി പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതായും കണ്ടെത്തി. തുടര്‍ന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ പാലക്കാട് പൊലീസും പൊള്ളാച്ചി പൊലീസും നടത്തിയ സംയുക്ത അന്വേഷണത്തില്‍ കൊടുവായൂരിലെ വീട്ടില്‍നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്.

കുഞ്ഞിനെ പൊലീസ് സംഘം തിരികെ പൊള്ളാച്ചിയില്‍ എത്തിച്ച്‌ മാതാപിതാക്കള്‍ക്ക് കൈമാറി. ഷബ്നയ്ക്കൊപ്പം ഭര്‍ത്താവ് മണികണ്ഠനെയും പൊലീസ് സംഘം പൊള്ളാച്ചിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്.

ആദ്യവിവാഹത്തില്‍ യുവതിക്ക് രണ്ട് മക്കളുണ്ട്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമ്ബോള്‍ ഷബ്നയ്ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടി ആദ്യവിവാഹത്തിലെ മകളാണെന്നാണ് നിഗമനം. എന്നാല്‍ ഈ പെണ്‍കുട്ടിയെക്കുറിച്ച്‌ മണികണ്ഠനോ വീട്ടുകാര്‍ക്കോ അറിവില്ല. മാത്രമല്ല, ഷബ്ന എന്ന പേരിലാണ് യുവതി മണികണ്ഠനെ വിവാഹം കഴിച്ചതെങ്കിലും പൊലീസിന്റെ പിടിയിലായപ്പോള്‍ ജമീല എന്ന പേരാണ് പറഞ്ഞിരിക്കുന്നത്. ഇതുസംബന്ധിച്ചും ദുരൂഹതയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week