വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ട് പറന്നത് 40 മിനിറ്റ്; തിരിച്ചിറക്കി ഇൻഡിഗോ വിമാനം

ഹൈദരാബാദ്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം യാത്രാവിമാനം തിരിച്ചിറക്കി. ഇന്‍ഡിഗോയുടെ എയര്‍ബസ് എ321 നിയോ മോഡലിലുള്ള വിമാനമാണ് ഇന്നലെ രാത്രി 7:42ന് തിരുപ്പതി വിമാനത്താവളത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. എന്നാല്‍ സാങ്കേതിക പ്രശ്‌നം ശ്രദ്ധയില്‍ പെട്ടതോടെ വെങ്കടഗിരി പട്ടണം വരെ എത്തിയ ശേഷം വിമാനം തിരികെ തിരുപ്പതിയിലേക്ക് തന്നെ പോയി.

തിരുപ്പതിയിലേക്ക് തിരിച്ചെത്തിയെങ്കിലും വിമാനത്താവളത്തിലിറങ്ങാനുള്ള അനുമതി കിട്ടുന്നത് വരെ ഏകദേശം 40 മിനിറ്റ് വിമാനത്താവളത്തിന് സമീപം ആകാശത്ത് വട്ടമിട്ട് പറന്നതിന് ശേഷമാണ് ലാന്‍ഡ് ചെയ്തത്.

ഇന്‍ഡിഗോ വെബ്‌സൈറ്റ് പ്രകാരം,വിമാനം രാത്രി 7:20ന് തിരുപ്പതിയില്‍ നിന്ന് പുറപ്പെട്ട് രാത്രി 8:30ന് ഹൈദരാബാദില്‍ എത്തേണ്ടിയിരുന്നതായിരുന്നു വിമാനം. അന്നേ ദിവസത്തെ ഹൈദരാബാദിലേക്ക് പോകേണ്ട അവസാന ഷെഡ്യൂള്‍ വിമാനം ആയിരുന്നു ഇത്. തിരിച്ചിറക്കിയ ശേഷം വിമാനം റദ്ദാക്കിയതായും റിപ്പോര്‍ട്ടുണ്ട്. റീഷെഡ്യൂളിംഗ് സംബന്ധിച്ച് യാത്രക്കാര്‍ ഇന്‍ഡിഗോ സ്റ്റാഫുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ദശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സംഭവത്തില്‍ ഇതുവരെ ഇന്‍ഡിഗോ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News