33.4 C
Kottayam
Saturday, April 20, 2024

ആദ്യം എറിഞ്ഞിട്ടു,20 ഓവറില്‍ തിരിച്ചടിച്ചു; കിവീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

Must read

റായ്പുര്‍: രണ്ടാം ഏകദിനത്തിലെ ആധികാരിക ജയത്തോടെ ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി (2-0) ഇന്ത്യ. രണ്ടാം ഏകദിനത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 109 റണ്‍സ് വിജയലക്ഷ്യം 20.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.

പരമ്പരയില്‍ ഒരു മത്സരം ബാക്കിനില്‍ക്കെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുന്നത്. ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 12 റണ്‍സിന്റെ ജയം സ്വന്തമാക്കിയിരുന്നു.

അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യയ്ക്കായി തിളങ്ങി. 50 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം 51 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും രോഹിത്തിനായി.

ഗില്‍ 53 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയടക്കം 40 റണ്‍സോടെ പുറത്താകാതെ നിന്നു. ഇഷാന്‍ കിഷന്‍ പുറത്താകാതെ എട്ട് റണ്‍സെടുത്തു. 11 റണ്‍സെടുത്ത വിരാട് കോലിയാണ് പുറത്തായ മറ്റൊരു താരം.

നേരത്തെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ന്യൂസീലന്‍ഡിനെ വെറും 108 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. ന്യൂസീലന്‍ഡ് 34.3 ഓവറില്‍ ഓള്‍ഔട്ടായി.

ഷഹീദ് വീര്‍ നാരായണ്‍ സിങ് സ്റ്റേഡിയത്തിലെ പിച്ചില്‍ കൃത്യമായ ലെങ്ത് കാത്തുസൂക്ഷിച്ച് പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ കിവീസ് മുന്‍നിര ചീട്ടുകൊട്ടാരമായി. ഒരു ഘട്ടത്തില്‍ 10.3 ഓവറില്‍ വെറും 15 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ സന്ദര്‍ശകരെ ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചെല്‍ സാന്റ്നര്‍ എന്നിവരുടെ ഇന്നിങ്സുകളാണ് 100 കടത്തിയത്.

52 പന്തുകള്‍ നേരിട്ട് അഞ്ച് ബൗണ്ടറിയടക്കം 36 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സാണ് അവരുടെ ടോപ് സ്‌കോറര്‍. ബ്രേസ്വെല്‍ 30 പന്തില്‍ നിന്ന് 22 റണ്‍സെടുത്തു. സാന്റ്നര്‍ 39 പന്തില്‍ നിന്ന് 27 റണ്‍സ് സ്വന്തമാക്കി.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും രണ്ട് വീതം വിക്കറ്റുകള്‍ നേടിയ ഹാര്‍ദിക് പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്നാണ് കിവീസിനെ തകര്‍ത്തത്. സിറാജ്, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ ഓവര്‍ തൊട്ട് കിവീസിന്റെ തകര്‍ച്ച തുടങ്ങി. ഇന്നിങ്സിന്റെ അഞ്ചാം പന്തില്‍ തന്നെ ഓപ്പണര്‍ ഫിന്‍ അലന്റെ (0) കുറ്റി തെറിപ്പിച്ച് മുഹമ്മദ് ഷമി വിക്കറ്റ് വേട്ട ഉദ്ഘാടിച്ചു. പിന്നാലെ പ്രതിരോധിച്ച് ഓവറുകള്‍ തള്ളിനീക്കാനായി കിവീസ് ശ്രമം. പക്ഷേ ആറാം ഓവറില്‍ ഹെന്റി നിക്കോള്‍സിനെ (2) മടക്കി മുഹമ്മദ് സിറാജ് വേട്ടയില്‍ ഒപ്പം ചേര്‍ന്നു. ഏഴാം ഓവറില്‍ ഡാരില്‍ മിച്ചലിനെ (1) മടക്കി ഷമി രണ്ടാം വിക്കറ്റ് സ്വന്തമാക്കി. തുടര്‍ന്ന് ഡെവോണ്‍ കോണ്‍വെയെ (7) ഹാര്‍ദിക് പാണ്ഡ്യ സ്വന്തം ബൗളിങ്ങില്‍ ക്യാച്ചെടുത്ത് പുറത്താക്കി. ക്യാപ്റ്റന്‍ ടോം ലാഥമിനെ (1) മടക്കി ശാര്‍ദുല്‍ താക്കൂര്‍ കിവീസിനെ പൂര്‍ണമായും പ്രതിരോധത്തിലാക്കി.

എന്നാല്‍ ആറാം വിക്കറ്റില്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഗ്ലെന്‍ ഫിലിപ്സ് – ബ്രേസ്വെല്‍ സഖ്യമാണ് കിവീസിനെ 50 കടത്തിയത്. ബ്രേസ്വെല്‍ പുറത്തായ ശേഷം സാന്റ്നറെ കൂട്ടുപിടിച്ച് ഫിലിപ്സ് 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലോക്കി ഫെര്‍ഗൂസന്‍ (1), ബ്ലെയര്‍ ടിക്നെര്‍ (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week