27.9 C
Kottayam
Saturday, May 4, 2024

രോഹിത് ഉള്‍പ്പെടുയുള്ളവര്‍ മടങ്ങി, നാല് വിക്കറ്റ് നഷ്ടം;ഇന്ത്യ പതറുന്നു

Must read

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സ്‌കോര്‍ പിന്തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പത്ത് ഓവറില്‍ അമ്പതിന് നാല് എന്ന പരിതാപകരമായ നിലയിലാണ്. വിരാട് കോലി (6), ഹാര്‍ദിക് പാണ്ഡ്യ (1) എന്നിവാണ് ക്രീസില്‍. കെ എല്‍ രാഹുല്‍ (4), രോഹിത് ശര്‍മ (4), സൂര്യകുമാര്‍ യാദവ് (15), അക്‌സര്‍ പട്ടേല്‍ (2) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ഹാരിസ് റൗഫ് രണ്ട് വിക്കറ്റ് വീഴ്ത്തി. നസീം ഷായ്ക്ക് ഒരു വിക്കറ്റുണ്ട്.

രണ്ടാം ഓവറില്‍ തന്നെ രാഹുലിനെ ഇന്ത്യക്ക് നഷ്ടമായി. നസീം ഷായുടെ പന്തില്‍ രാഹുല്‍ ബൗള്‍ഡാവുകയായിരുന്നു. ഏഴ് റണ്‍സായിരുന്നു അപ്പോള്‍ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. മൂന്ന് റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ രോഹിത്തും മടങ്ങി. ഹാരിസിന്റെ പന്തില്‍ സ്ലിപ്പില്‍ ഇഫ്തിഖറിന് ക്യാച്ച്. വിശ്വസ്ഥനായ സൂര്യക്ക് ഇത്തവണ ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. രണ്ട് ഫോറ് നേടി ആത്മവിശ്വാസം കാണിച്ചെങ്കിലും 15 റണ്‍സുമായി മടങ്ങി. ഹാരിസിന്റെ തന്നെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന് ക്യാച്ച്. സ്ഥാനക്കയറ്റം ലഭിച്ചെത്തിയ അക്‌സറാവട്ടെ റണ്ണൗട്ടാവുകയും ചെയ്തതോടെ ഇന്ത്യ പ്രതിരോധത്തിലായി. 

നേരത്തെ, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് പാകിസ്ഥാനെ നിയന്ത്രിച്ചു നിര്‍ത്തിയത്. ഇതിനിടയിലും ഇഫ്തിഖര്‍ അഹമ്മദ്  (34 പന്തില്‍ 51), ഷാന്‍ മസൂദ് (42 പന്തില്‍ 52) എന്നിവരുടെ പ്രകടനം പാകിസ്ഥാന് ആശ്വാസമായി. മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു. 

തുടക്കം മുതല്‍ പാകിസ്ഥാന്‍ ഓപ്പണര്‍മാര്‍ ബുദ്ധിമുട്ടി. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് എന്നിവരുടെ സ്വിങ്ങിന് മുന്നില്‍ ഇരുവര്‍ക്കും പിടിച്ചുനില്‍ക്കായില്ല. ഭുവിയുടെ ആദ്യ ഓവറില്‍ ഒരു റണ്‍ മാത്രമാണ് പിറന്നത്. അതും വൈഡില്‍ ലഭിച്ച റണ്‍. രണ്ടാം ഓവര്‍ എറിയാനെത്തിയത് അര്‍ഷ്ദീപ്. ആദ്യ പന്തില്‍ ബാബറിനെ മടക്കി താരം ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി. വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ബാബര്‍. തുടര്‍ന്ന് മസൂദ് ക്രീസിലേക്ക്. എന്നാല്‍ നാലാം ഓവറില്‍ പാകിസ്ഥാന് അടുത്ത പ്രഹരമേറ്റു. ഇത്തവണയയും അര്‍ഷ്ദീപ് വിക്കറ്റെടുത്തത്. അര്‍ഷ്ദീപിന്റെ ബൗണ്‍സ് ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ഭുവനേശ്വറിന് ക്യാച്ച്. ഇതോടെ പാകിസ്ഥാന് രണ്ടിന് 15 എന്ന നിലയിലായി പാകിസ്ഥാന്‍. 

തുടര്‍ന്ന് ഇഫ്തിഖര്‍- മസൂദ് സഖ്യം കൂട്ടിചേര്‍ത്ത 76 റണ്‍സാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ ഇഫ്തിഖറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഷമി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയവരില്‍ ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. ഷദാബ് ഖാന്‍ (5), ഹൈദര്‍ അലി (2), മുഹമ്മദ് നവാസ് (9), ആസിഫ് അലി (2) എന്നിവര്‍ പാടെ നിരാശപ്പെടുത്തി. ഷഹീന്‍ അഫ്രീദി (8 പന്തില്‍ 16) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഹാരിസ് റൗഫ് (6) മസൂദിനൊപ്പം പുറത്താവാതെ നിന്നു. 

ഇതിനിടെ മസൂദ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്. അര്‍ഷ്ദീപ് നാല് ഓവറില്‍ 32 റണ്‍സാണ് വിട്ടുകൊടുത്തത്. ഹാര്‍ദിദ് നാല് ഓവറില്‍ 30 റണ്‍സും ഷമി നാല് ഓവറില്‍ 25 റണ്‍സും മാത്രമാണ് നല്‍കിയത്. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 22 റണ്‍സ് മാത്രമാണ് നല്‍കിയത്. എന്നാല്‍ ഒരോവര്‍ മാത്രമെറിഞ്ഞ അക്‌സര്‍ പട്ടേല്‍ 21 റണ്‍സ് നല്‍കി. അശ്വിനാവട്ടെ മൂന്ന് ഓവറില്‍ 23 റണ്‍സ് നല്‍കി. 

ഇന്ത്യ: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേസ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്. 

പാകിസ്ഥാന്‍: ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഷാന്‍ മസൂദ്, ഷദാബ് ഖാന്‍, ഹൈദര്‍ അലി, ഇഫ്തിഖര്‍ അഹമ്മദ്, മുഹമ്മദ് നവാസ്, ആസിഫ് അലി, ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week