ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് ഇന്ത്യ;പുരുഷ ബാഡ്മിന്റൺ ടീം ഇനത്തിൽ വെള്ളി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിലെ പുരുഷ ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഇന്ത്യക്ക് വെള്ളി. ഗെയിംസ് ചരിത്രത്തിലാദ്യമായി ഫൈനലില്‍ കടന്ന ഇന്ത്യ കലാശപ്പോരില്‍ ചൈനയ്ക്കു മുന്നില്‍ കാലിടറി (2-3). ആദ്യ രണ്ട് മത്സരങ്ങള്‍ കൈപ്പിടിയിലൊതുക്കിയതിനുശേഷമാണ് ഇന്ത്യയുടെ പരാജയം. എച്ച്.എസ്. പ്രണോയിക്ക് പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി.

ആദ്യ രണ്ട് ഗെയിമുകള്‍ നേടിയ ഇന്ത്യ പിന്നീടുള്ള രണ്ട് ഗെയിമുകളും നഷ്ടപ്പെടുത്തി. ഇതിനിടെ എച്ച്.എസ്. പ്രണോയിക്ക് പരിക്കേറ്റ് പിന്‍വാങ്ങേണ്ടി വന്നു. അതോടെ പകരക്കാരനായെത്തിയ മിഥുന്‍ മഞ്ജുനാഥ് നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടു.

ആദ്യ മത്സരത്തില്‍ ലക്ഷ്യ സെന്‍ ചൈനയുടെ യൂക്കി ഷിയെ തോല്‍പ്പിച്ച് ഇന്ത്യക്കു ലീഡുനല്‍കി (22-20, 14-21, 21-18). രണ്ടാമത്തെ ഗെയിം മാത്രം നഷ്ടപ്പെടുത്തിയാണ് ലക്ഷ്യ സെന്നിന്റെ ജയം. പിന്നീട് ആദ്യ ഡബിള്‍സില്‍ സാത്വിക് സായ് രാജ് രെങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം ചൈനയുടെ ലിയാങ്-വാങ് സഖ്യത്തെ രണ്ട് ഗെയിമും നേടി പരാജയപ്പെടുത്തി (21-15, 21-18).

രണ്ടാം സിംഗിള്‍സില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ലി ഷി ഫെങ്ങിനോടും (22-24, 8-21), രണ്ടാം ഡബിള്‍സില്‍ ധ്രുവ് കപില-പ്രതീക് സഖ്യം ലിയു-ഒവു സഖ്യത്തോടും (6-21, 15-21) പരാജയപ്പെട്ടു. 2-2 എന്ന നിലയിലായതോടെ അഞ്ചാം മത്സരം നിര്‍ണായകമായി. ഇതിനിടെ എച്ച്.എസ്. പ്രണോയിക്ക് പരിക്കേറ്റതും തിരിച്ചടിയായി. പ്രണോയിക്ക് പകരക്കാരനായെത്തിയ മിഥുന്‍ മഞ്ജുനാഥ് ചൈനയുടെ വെങ് ഹോങ് യാങ്ങിനോട് 12-21, 4-21-ന് പരാജയപ്പെട്ടതോടെ ഇന്ത്യയുടെ നേട്ടം വെള്ളി മെഡലിലൊതുങ്ങി.

നേരത്തേ സെമി ഫൈനലില്‍ ദക്ഷിണ കൊറിയയെ 3-2ന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഇതോടെതന്നെ 37 വര്‍ഷത്തിനുശേഷം ഇന്ത്യ ഒരു മെഡല്‍ ഉറപ്പിച്ചിരുന്നു. അന്ന് വെങ്കലമാണ് ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News