28.9 C
Kottayam
Thursday, May 2, 2024

വിന്‍ഡീനെതിരെ തോല്‍വി,ട്വന്റി20 പരമ്പര നഷ്ടം,അവസരങ്ങള്‍ മുതലാക്കാത്ത സഞ്ജു പുറത്തേക്ക്‌

Must read

ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പര ഇന്ത്യക്ക് നഷ്ടം. വിധിനിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. 45 പന്തില്‍ 61 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 18 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 55 പന്തില്‍ 85 റണ്‍സുമായി പുറത്താവാതെ നിന്ന ബ്രന്‍ഡന്‍ കിംഗാണ് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-2ന് ആതിഥേര്‍ സ്വന്തമാക്കി.

അത്ര നല്ലതായിരുന്നില്ല വിന്‍ഡീസിന്റെ തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ 12 റണ്‍സ് മാത്രമുള്ളപ്പോള്‍ കെയ്ല്‍ മയേഴ്‌സ് (10) മടങ്ങി. അര്‍ഷ്ദീപ് സിംഗിനായിരുന്നു വിക്കറ്റ്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ കിംഗ് – നിക്കോളാസ് പുരാന്‍ (35 പന്തില്‍ 47) സഖ്യം 107 റണ്‍സ് കൂട്ടിചേര്‍ത്തു. പുരാന്‍ തിലക് വര്‍മ മടക്കിയെങ്കിലും കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു. നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു പുരാന്റെ ഇന്നിംഗ്‌സ്. ഷായ് ഹോപ്പിനെ (22) കൂട്ടുപടിച്ച് കിംഗ് വിജയം എളുപ്പമാക്കി. ആറ് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കിംഗിന്റെ ഇന്നിംഗ്‌സ്.

നേരത്തെ, മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. മൂന്ന് ഓവറിനിടെ ഓപ്പണര്‍മാരായ യശസ്വീ ജെയസ്വാള്‍ (5), ശുഭ്മാന്‍ ഗില്‍ (5) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ഇരുവരേയും ഹുസൈനാണ് മടക്കിയത്. നാലാം വിക്കറ്റില്‍ സൂര്യ – തിലക് വര്‍മ (27) സഖ്യം കൂട്ടിചേര്‍ത്ത 49 റണ്‍സാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ എട്ടാം ഓവറില്‍ തിലകിനെ സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി റോസ്റ്റണ്‍ ചേസ് ആതിഥേയര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. 

സഞ്ജുവിനെ, റൊമാരിയോ ഷെഫേര്‍ഡ് വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്റെ കൈകളിലെതിച്ചു. ഹാര്‍ദിക് പാണ്ഡ്യക്കും (14) അധികനേരം പിടിച്ചുനില്‍ക്കാനായില്ല. ഷെഫേര്‍ഡിന് തന്നെയായിരുന്നു വിക്കറ്റ്. ഇതിനിടെ സൂര്യയെ ജേസണ്‍ ഹോള്‍ഡര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തു.

45 പന്തുകള്‍ നേരിട്ട സൂര്യ മൂന്ന് സിക്സും നാല് ഫോറും നേടി. അര്‍ഷ്ദീപ് സിംഗ് (8), കുല്‍ദീപ് യാദവ് (0) എന്നിവരെ കൂടി മടക്കി ഷെഫേര്‍ഡ് നാല് വിക്കറ്റ് പൂര്‍ത്തിയാക്കി. അക്സര്‍ പട്ടേലാണ് (13) സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചത്. യൂസ്വേന്ദ്ര ചാഹല്‍ (0), മുകേഷ് കുമാര്‍ (4) പുറത്താവാതെ നിന്നു. റൊമാരിയോ ഷെഫേര്‍ഡ് നാല് വിക്കറ്റ് വീഴ്ത്തി. അകെയ്ല്‍ ഹുസൈന്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന ടി20യിലും നിരാശപ്പെടുത്തിയിതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണ്‍ വിമര്‍ശിച്ച് ക്രിക്കറ്റ് ആരാധകര്‍. ഫ്‌ളോറിഡയില്‍ നടക്കുന്ന അവസാന ടി20യില്‍ ഒമ്പത് പന്തില്‍ 13 റണ്‍സുമായിട്ടാണ് താരം മടങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യക്ക് മുന്നെ അഞ്ചാമനായി ക്രീസിലെത്തിയിട്ടും സഞ്ജുവിന് അവസരം മുതലെടുക്കാനായില്ല. രണ്ട് ബൗണ്ടറികള്‍ നേടി ആത്മവിശ്വാസത്തിലായിരുന്നു സഞ്ജു. റൊമായിരോ ഷെഫേര്‍ഡിന്റെ പന്തില്‍ ലേറ്റ് കട്ടിന് ശ്രമിക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്.

ആദ്യ ടി20യില്‍ 12 റണ്‍സാണ് സഞ്ജു നേടിയത്. രണ്ടാം മത്സരത്തില്‍ ഏഴ് റണ്‍സിനും പുറത്തായി. ആദ്യ രണ്ട് മത്സരങ്ങളിലു ഇന്ത്യന്‍ ടീം പരാജയപ്പെട്ടു. മൂന്നും നാലും മത്സരങ്ങളില്‍ സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതുമില്ല. അവസാന ടി20 ഇങ്ങെയുമായി. ഇന്ന് തിളങ്ങിയുന്നെങ്കില്‍ സഞ്ജുവിന് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷ വെക്കാമായിരുന്നു. ഇതോടെ ആ പ്രതീക്ഷയും തുലാസിലായി. ഇനി അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലാണ് കളിക്കുക. ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സഞ്ജു 51 റണ്‍സ് നേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week