കൊറോണ വിസകള്‍ റദ്ദാക്കി ഇന്ത്യ

കോവിഡ് 19 മഹാമാരിയായി (പാന്‍ഡെമിക്ക്) ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനു പിന്നാലെ നയതന്ത്ര വിസ ഒഴികെയുള്ള എല്ലാ വിസകളും ഏപ്രില്‍ 15 വരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഇന്ത്യ തീരുമാനിച്ചു

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതിയുടേതാണുതീരുമാനം. യുഎന്‍/രാജ്യാന്തര സംഘടനാ പ്രതിനിധി, തൊഴില്‍ വിസകള്‍ക്ക് ഇളവുണ്ട്. മാര്‍ച്ച് 13 മുതല്‍ തീരുമാനം പ്രാബല്യത്തില്‍വരും. ഇന്ത്യയിലേക്ക് അടിയന്തരമായി യാത്രചെയ്യേണ്ടി വരുന്നവര്‍ അതത് രാജ്യത്തെ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടണം.

ചൈന, ഇറ്റലി, ഇറാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്നവരോ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരോ ആയ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ രാജ്യത്തെത്തിയാല്‍ 14 ദിവസത്തേക്ക് ക്വാറന്റൈന്‍ ചെയ്യും. വിദേശികള്‍ക്ക് അതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് ഇറ്റലിയില്‍ പരിശോധന നടത്തുന്നതിനു സൗകര്യമൊരുക്കും. പരിശോധനാഫലം നെഗറ്റീവായാല്‍ യാത്രാനുമതി നല്‍കും. എങ്കിലും ഇന്ത്യയിലെത്തിയശേഷം 14 ദിവസം ക്വാറന്റൈന്‍ ചെയ്യാനും യോഗം തീരുമാനിച്ചു.

ഇറ്റലിയിലെഇന്ത്യന്‍ എംബസി താല്‍ക്കാലികമായി അടച്ചു. അറിയിപ്പുകള്‍ എംബസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

വൈറസിനെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ പല രാജ്യങ്ങളും കാര്യക്ഷമമായി നടപ്പാക്കാത്തതും പ്രഖ്യാപനത്തിനു പിന്നിലുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനം ഗെബ്രയേസസ് പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 30ന് കൊറോണയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിനു ശേഷമുള്ള ഡബ്ല്യുഎച്ച്ഒയുടെ നിര്‍ണായക നീക്കമാണിത്. ഇപ്പോള്‍ 114 രാജ്യങ്ങളിലായി 1.18 ലക്ഷത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ചുകഴിഞ്ഞു. മാര്‍ച്ച് 11 വരെ 4291 പേര്‍ മരിച്ചു. ഈ സംഖ്യ ഇനിയും ഉയരുമെന്ന് ഡബ്ല്യുഎച്ച്ഒ ഭയപ്പെടുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News