മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലന്‍സുമായി കൂട്ടിയിടിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്

കൊല്ലം: കൊട്ടാരക്കരയില്‍ മന്ത്രിയുടെ പൈലറ്റ് വാഹനവും ആംബുലന്‍സും തമ്മില്‍ കൂട്ടിയിടിച്ച സംഭവത്തില്‍ പൊലീസ് ഡ്രൈവര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കുമെതിരെ കേസ്. കൊട്ടാരക്കര പൊലീസ് ആണ് കേസെടുത്തത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയുടെ ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ഇന്നലെ വൈകിട്ടായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലന്‍സ് മറിഞ്ഞത്. സംഭവത്തില്‍, തന്നെ പ്രതിയാക്കാന്‍ നീക്കമെന്നാരോപിച്ച് ആംബുലന്‍സ് ഡ്രൈവര്‍ രംഗത്തെത്തിയിരുന്നു. കേസ് കൊടുക്കാന്‍ സ്റ്റേഷനില്‍ ചെന്നപ്പോള്‍ പൊലീസ് ആക്ഷേപിച്ചെന്നും മന്ത്രി പോകുന്ന വഴിയില്‍ എന്തിന് വണ്ടി കൊണ്ടുവന്നുവെന്നും ചോദിച്ചു. ആശുപത്രിയില്‍ ആയതിനാല്‍ സഹോദരന്‍ സന്തോഷാണ് സ്റ്റേഷനില്‍ പോയതെന്ന് നിതിന്‍ വ്യക്തമാക്കി.

അതേസമയം പരാതിയുമായി രോഗിയുടെ ഭര്‍ത്താവും രംഗത്തുവന്നു. വീഴ്ച വരുത്തിയത് പൈലറ്റ് വാഹനമാണ്. പൊലീസ് സിഗ്‌നല്‍ പ്രകാരമാണ് ആംബുലന്‍സ് കടത്തിവിട്ടത്. സൈറന്‍ മുഴക്കിയിരുന്നെന്നും അശ്വകുമാര്‍ പറഞ്ഞു. അപകടം നടന്നിട്ട് പരിക്കേറ്റവരെ മന്ത്രി തിരിഞ്ഞ് നോക്കിയില്ലെന്നുമാണ് പരാതിക്കാരന്റെ ആക്ഷേപം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News