അവിഹിതമെന്ന് ആരോപണം, 30കാരിയെയും യുവാവിനെയും ഇലക്‌ട്രിക്ക് പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു

ബംഗളുരു:അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച്‌ 30കാരിയെയും യുവാവിനെയും ഇലക്‌ട്രിക്ക് പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു.
മുന്‍ ഭര്‍ത്താവും സഹോദരനുമാണ് ഇരുവരെയും ക്രൂരമായി മര്‍ദ്ദിച്ചത്. നവംബര്‍ 25നായിരുന്നു കേസിനാസ്പദമായ സംഭവം. കര്‍ണാടകയിലെ മൈസുരുവിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. യുവതിക്ക് മൂന്ന് മക്കളുണ്ട്. ഭര്‍ത്താവുമായി അഞ്ച് വര്‍ഷം മുന്‍പ് വേര്‍പിരിഞ്ഞതിന് ശേഷം യുവതി അവളുടെ അച്ഛനമ്മമാരോടൊപ്പമാണ് താമസിച്ചിരുന്നത്. കൂലിപ്പണിക്ക് പോയാണ് യുവതി ഉപജീവനമാര്‍ഗം കണ്ടെത്തിയത്. അതിനിടെ സമീപപ്രദേശത്തെ 24കാരനുമായി യുവതി സൗഹൃദത്തിലായിരുന്നു.

അതിനിടെ നവംബര്‍ 25ാം തിയതി യുവതി സുഹൃത്തിനെ വീട്ടിലേക്ക് ചായ കുടിക്കാനായി ക്ഷണിച്ചിരുന്നു. ഈ വിവരം അറിഞ്ഞ് യുവതിയുടെ വീട്ടിലെത്തിയ മുന്‍ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അതിനിടെ ഇരുവരെയും സമീപത്തെ ഇലക്‌ട്രിക്ക് പോസ്റ്റില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം നാട്ടുകാര്‍ നോക്കി നില്‍ക്കെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

ഇരുവരെയും മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ക്രൂരമര്‍ദ്ദനമേല്‍ക്കുന്നതിനിടെ സഹായത്തിന് ഇരുവരും അഭ്യര്‍ഥിച്ചിട്ടും ആരും സഹായത്തിനെത്തിയില്ല. സംഭവം അറിഞ്ഞതിന് പിന്നാലെ ഗ്രാമത്തലവന്‍ ഇരുവരെയും വിട്ടയക്കുകയും പിറ്റേദിവസം പ്രശ്‌നം തീര്‍ക്കാനും ശ്രമിച്ചിരുന്നു. വെള്ളിയാഴ്ചയാണ് പരാതി ലഭിച്ചതെന്നും ഇതിന് പിന്നാലെ മുന്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. സഹോദരന്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News