NationalNews

ആഗോള ഭീകര പട്ടികയിൽ നിന്ന് സി.പി.ഐയെ ഒഴിവാക്കി ഐ.ഇ.പി; തിരുത്ത് പ്രതിഷേധങ്ങൾക്കൊടുവിൽ

ന്യൂഡല്‍ഹി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പീസ് (ഐ.ഇ.പി) തയ്യാറാക്കിയ ആഗോള ഭീകര പട്ടികയില്‍ സി.പി.ഐയെ ഒഴിവാക്കി. സി.പി.ഐയുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് നടപടി. സി.പി.ഐ മാവോയിസ്റ്റിന് പകരം സി.പി.ഐ എന്ന് പഠന റിപ്പോര്‍ട്ടില്‍ എഴുതിയതാണ് പ്രശ്നമായത്.

ഓസ്ട്രേലിയയിലെ സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആന്‍ഡ് പീസ് കഴിഞ്ഞ ദിവസമാണ് 2022ലെ ആഗോള ഭീകരപ്പട്ടിക പുറത്തു വിട്ടത്. അതില്‍ പന്ത്രണ്ടാമതായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തി. അല്‍ഖ്വയ്ദയും ലഷ്‌കര്‍ ഇ തൊയ്ബയുമെല്ലാം സി.പി.ഐയ്ക്ക് താഴെയായാണ് പട്ടികയില്‍ രേഖപ്പെടുത്തിയത്.

ഈ റിപ്പോര്‍ട്ട് കണ്ട് ഇന്ത്യയിലാകെയുള്ള സി.പി.ഐയ്ക്കാര്‍ ഞെട്ടി. സി.പി.ഐയുടെ രാഷ്ട്രീയ എതിരാളികള്‍ ഈ റിപ്പോര്‍ട്ട് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് സി.പി.ഐ ഐ.ഇ.പിയ്ക്ക് പരാതി അയച്ചത്. തെറ്റായ റിപ്പോര്‍ട്ട് ഉടന്‍ പിന്‍വലിച്ചില്ലായെങ്കില്‍ നിയമപരവും രാഷ്ട്രീയവുമായി നേരിടും എന്ന് നേതാക്കള്‍ വ്യക്തമാക്കി. സത്യത്തെ അല്‍പ്പമെങ്കിലും മാനിക്കുന്നവര്‍ ഇവരുടെ ഗവേഷണ പാടവം കണ്ട് ചിരിക്കും എന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം എം.പി. കുറ്റപ്പെടുത്തി.

പറ്റിയ തെറ്റ് അധികം വൈകാതെ തന്നെ ഐഇപി. തിരുത്തിയിരിക്കുകയായിരുന്നു. സി.പി.ഐ എന്ന് പകരം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് എന്ന് മാറ്റി എഴുതി. 2022-ല്‍ 61 ആക്രമണങ്ങളിലൂടെ 39 പേരെ മാവോയിസ്റ്റുകള്‍ കൊല ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 30 പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇക്കാലയളവില്‍ ലോകത്ത് ഏറ്റവും നാശം വിതച്ച ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റാണ്. 410 ആക്രമണങ്ങളിലൂടെ 1045 കൊലപാതകങ്ങള്‍ ഐ.എസ് നടത്തി. ഭീകരവാദത്തിന്റെ സ്വാധീനം ഏറ്റവും കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിമൂന്നാമതും പാക്കിസ്ഥാന്‍ ആറാമതും അഫ്ഗാനിസ്ഥാന്‍ ഒന്നാമതുമാണ്. അമേരിക്ക മുപ്പതാം സ്ഥാനത്തുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button