ഒറ്റമുറി വീട്ടില്‍ താമസം, ആത്മഹത്യ ചെയ്യുകയാണെന്ന് ബന്ധുക്കള്‍ക്ക് സന്ദേശമയച്ചത് ഇന്നലെ; ദമ്പതികളുടെ മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കട്ടപ്പന: വണ്ടന്മേട് പുറ്റടിയില്‍ വീടിനു തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ‘ജ്യോതി സ്റ്റോഴ്‌സ്’ എന്ന പേരില്‍ അണക്കര അല്‍ഫോന്‍സ ബില്‍ഡിംഗില്‍ വ്യാപാരം നടത്തുന്ന ഇലവനാതൊടുകയില്‍ രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുടുംബപ്രശ്‌നത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ദാരുണസംഭവം. ഹോളിക്രോസ് കോളജിന് സമീപത്തായിരുന്നു ഇവരുടെ ഒറ്റമുറി വീട്. തീപിടിത്തമുണ്ടായതെങ്ങനെയെന്ന് വ്യക്തമല്ല.

പുലര്‍ച്ചെ ശ്രീധന്യയുടെ നിലവിളി കേട്ടാണ് വീടിനു തീപിടിച്ച വിവരം നാട്ടുകാര്‍ അറിയുന്നത്. പൊള്ളലേറ്റ ശ്രീധന്യയെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. ഇവര്‍ കൂടി എത്തിയ ശേഷമാണ് തീ അണച്ചത്.

രവീന്ദ്രനെയും ഉഷയെയും ആദ്യം കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.രവീന്ദ്രന്റെയും ഉഷയുടെയും മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബപ്രശ്‌നങ്ങളെ ദമ്പതികളെ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് കട്ടപ്പന ഡിവൈ.എസ്.പി നിഷാദ്മോന്‍ പറഞ്ഞു. ഇന്നലെ കുടുംബ വാട്‌സാപ്പ് ഗ്രൂപ്പില്‍ ആത്മഹത്യ ചെയ്യുകയാണെന്ന സന്ദേശം രവീന്ദ്രന്‍ അയച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News