മദ്യത്തിന് അടിമയായ ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നു

ചെന്നൈ: മദ്യത്തിന് അടിമയായ ഭാര്യയെ ഭര്‍ത്താവ് തടിക്കഷ്ണം കൊണ്ട് അടിച്ചുകൊന്നു. മക്കളെ ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് കൃത്യം ചെയ്തതെന്ന് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. കള്ളക്കുറിച്ചി ജില്ലയിലെ ആലമ്പാടി സ്വദേശിയായ പ്രഭുവാണ് (37), ഭാര്യ രാജകുമാരിയെ (33) കൊലപ്പെടുത്തിയത്.

ഇവര്‍ക്ക് പതിനൊന്നും പതിമ്മൂന്നും വയസുള്ള രണ്ട് പെണ്‍മക്കളുണ്ട്. കൂലിപ്പണിക്കാരനായ പ്രഭു ചെന്നൈയിലായിരുന്നു കുടുംബത്തോടൊപ്പം താമസിച്ചരുന്നത്. അവിടെവെച്ച് രാജകുമാരി സുഹൃത്തുക്കളോടൊപ്പം പതിവായി മദ്യപിച്ചിരുന്നതായി പറയപ്പെടുന്നു.

ഇത്തരത്തില്‍ ഒരു ദിവസം വീട്ടില്‍ മദ്യപിക്കുന്നത് കണ്ടതോടെ വീട്ടുടമ ഇവരോട് വാടകവീട് ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കുടുംബം ആലമ്പാടിയിലെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിവരുകയായിരുന്നു. നാട്ടിലെത്തിയതോടെ ജോലിയില്ലാതായ പ്രഭു വീണ്ടും ചെന്നൈയിലേക്ക് പോകാന്‍ തീരുമാനിച്ചു. തനിച്ച് പൊയ്‌ക്കെള്ളാമെന്നും ഭാര്യയോട് വരേണ്ടെന്നും പ്രഭു പറഞ്ഞത് ദമ്പതിമാര്‍ക്കിടയില്‍ തര്‍ക്കത്തിന് കാരണമാവുകയായിരുന്നു. ഇതേച്ചൊല്ലി വഴക്കിട്ട രാജകുമാരി കത്തിയുമായി പ്രഭുവിനെ ആക്രമിക്കാന്‍ ശ്രമിച്ചു.

പ്രഭു കുതറിമാറിയതോടെ അവര്‍ കത്തിയുമായി മക്കള്‍ക്കുനേരെ തിരിഞ്ഞു. ഇതോടെയാണ് വീട്ടില്‍ കിടന്ന തടിക്കഷണമെടുത്ത് പ്രഭു ഭാര്യയുടെ തലയ്ക്കടിച്ചത്. അടിയേറ്റ് കുഴഞ്ഞുവീണ ഇവരെ ഉടന്‍ വിഴുപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായി തുടരുകയായിരുന്നു. കഴിഞ്ഞദിവസം ചെന്നൈ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News