കടുത്തുരുത്തിയിൽ കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തി കൊന്നു

കോട്ടയം:കടുത്തുരുത്തിയിൽ കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തി കൊന്നു. ശേഷം ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആയാംകുടി ഇല്ലിപ്പടിക്കൽ രത്നമ്മ ആണ് കുത്തേറ്റ് മരിച്ചത്. രത്നമ്മയും ഭർത്താവ് ചന്ദ്രനും നിരന്തരം വഴക്കായിരുന്നു എന്നാണ് അയൽവാസികൾ പറയുന്നത്.

പലപ്പോഴും അയൽവാസികളുടെ ഇടപെടൽ മൂലമാണ് തർക്കം അവസാനിപ്പിക്കാറ്. ഇത് മിക്കവാറും ദേഹോപദ്രവത്തിലും എത്താറുണ്ട്. കുറച്ചുനാളുകളായി ഭർത്താവുമായി പിണങ്ങി രത്നമ്മ മകളുടെ വീട്ടിലായിരുന്നു. തിരിച്ചെത്തിയപ്പോൾ വീണ്ടും വഴക്കാവുകയായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിയോടെ ഉണ്ടായ വഴക്കാണ് 57കാരിയായ രത്നമ്മയുടെ ജീവനെടുത്തത്. പെട്ടെന്നുള്ള പ്രകോപനത്തിൽ ചന്ദ്രൻ ഭാര്യയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിഷം കഴിച്ച നിലയിൽ ചന്ദ്രനെ കണ്ടെത്തിയത്. ചന്ദ്രൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കെഎസ്ആർടിസി മുൻ ജീവനക്കാരനാണ് ചന്ദ്രൻ. ഇവർക്ക് രണ്ട് പെൺമക്കളാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News