ഓഹരി വിപണിയിൽ വന്‍തകര്‍ച്ച: നിക്ഷേപകര്‍ക്ക് നഷ്ടമായത് ഒമ്പത് ലക്ഷം കോടിയിലേറെ

മുംബൈ: സമീപകാലത്തെ ഏറ്റവുംവലിയ തകർച്ചനേരിട്ട് വിപണി. 2021 ഏപ്രിലിനുശേഷം ഒരൊറ്റ ദിവസംകൊണ്ട് ഇത്രയും തകർന്നടിയുന്നത് ഇതാദ്യമായാണ്. ഒരൊറ്റ ദിവസംകൊണ്ട് നിക്ഷേപകരുടെ സമ്പത്തിൽ നഷ്ടമായത് ഒമ്പതുലക്ഷം കോടിയിലേറെ.

2020 ഏപ്രിലിനുശേഷം ഇതാദ്യമായി ചൈന വായ്പാ നിരക്കിൽ കുറവുവരുത്തിയതാണ് വിപണിയിൽ ആശങ്കയുണ്ടാക്കിയത്. ചൈനയിലെ സാമ്പത്തിക മുരടിപ്പിന്റെ സൂചനയായി ലോകമതിനെ വീക്ഷിച്ചു. ഒമിക്രോൺ വ്യാപനം ആഗോളതലത്തിൽ വീണ്ടും പ്രതിസന്ധിയുണ്ടാക്കിയേക്കുമെന്ന ആശങ്കയുംകൂടിയായപ്പോൾ വിപണി അക്ഷരാർത്ഥത്തിൽ തകർന്നടിഞ്ഞു.

ഇതിനകംതന്നെ യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ പുനരാരംഭിച്ചതും വിദേശ നിക്ഷപകർ കൂട്ടത്തോടെ വിറ്റൊഴിയൽ തുടർന്നതും വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ നടപടികളും കൂടിയായപ്പോൾ വിപണിയിലെ തകർച്ച രൂക്ഷമായി.

വ്യാപാരത്തിനിടെ ഒരുവേള സെൻസെക്സ് 1,849 പോയന്റാണ് വീണത്. നിഫ്റ്റിയാകട്ടെ 566 പോയന്റും നഷ്ടംനേരിട്ടു. ഒടുവിൽ സെൻസെക്സ് 1,189.73 പോയന്റ് നഷ്ടത്തിൽ 55,822.01ലും നിഫ്റ്റി 371 പോയന്റ് താഴ്ന്ന് 16,614.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിപിസിഎൽ, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. സിപ്ല, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു.

റിയാൽറ്റി, ബാങ്ക്, ക്യാപിറ്റൽ ഗുഡ്സ്, മെറ്റൽ സൂചികകൾ 3-4ശതമാനം നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ മൂന്നുശതമാനത്തിലേറെയും നഷ്ടംനേരിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News