ഹോട്ടൽ ശുചിമുറിയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചുവച്ച് ദൃശ്യങ്ങൾ പകർത്തിയ തൊഴിലാളി അറസ്റ്റിൽ

കോഴിക്കോട്: രാമനാട്ടുകരയിൽ ഹോട്ടലിന്‍റെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചുവച്ച് ദൃശ്യങ്ങൾ പകർത്തിയ (Mobile camera in the bathroom) പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. ഹോട്ടൽ തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശി തുഫൈൽ രാജയാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. 

രാമനാട്ടുകര സ്വദേശിനിയായ വീട്ടമ്മയും കുടുംബവും രാമനാട്ടുകര പാരഡൈസ് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു. ശുചിമുറിയിൽ പോയ വീട്ടമ്മ ജനലിനോട് ചേർന്ന് വച്ച നിലയിൽ മൊബൈൽ കണ്ടെത്തിയതിനെ തുടർന്ന് മൊബൈൽ എടുത്ത് പുറത്തിറങ്ങുകയും ഫറോക്ക് പൊലീസിൽ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഫോണ്‍ കസ്റ്റഡയിൽ എടുത്തു.

എന്നാൽ ആരുടെ ഫോണ്‍ ആണ് ഇതെന്ന് ആദ്യ ഘട്ടത്തിൽ വ്യക്തമായിരുന്നില്ല. അൽപ്പം കഴിഞ്ഞപ്പോൾ ഫോണ്‍ കാണാനില്ലെന്ന് തുഫൈൽ രാജ തന്നെ ഹോട്ടലുടമയോട് പരാതി പറഞ്ഞു. തുടർന്ന് ഫോണിലേക്ക് വിളിച്ച് നോക്കാൻ ഉടമ ആവശ്യട്ടു. സ്റ്റേഷനിൽ വച്ചിരുന്ന ഫോണ്‍ എടുത്ത പൊലീസുകാരൻ സംസാരിച്ചപ്പോഴാണ് ഉടമ തുഫൈൽ രാജ ആണെന്ന് മനസിലായത്. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 

കൂടുതൽ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഒരു മാസം മുൻപാണ് തുഫൈൽ രാജ ഹോട്ടലിൽ ജോലിക്കെത്തിയതെന്നും ഇയാളം പിരിച്ച് വിട്ടതായും ഹോട്ടലുടമ പറഞ്ഞു. ഇയാളുടെ ഫോണിൽ ശുചിമുറയിൽ നിന്ന് പകർത്തിയതെന്ന് കരുതുന്ന കൂടുതൽ ദൃശ്യങ്ങൾ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ക്ഷേത്രദർശനത്തിന് പോയ വയോധികയുടെ നാലര പവന്റെ മാല കവർന്ന (Chain snatching) കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. വണ്ടാനം കാട്ടുമ്പുറം വെളിവീട്ടിൽ കോയാമോൻ (ഫിറോസ് -35), പുളിങ്കുന്ന് കായൽപുറം പാലപാത്ര വീട്ടിൽ ബാബുരാജ് (33) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 18 ന് രാവിലെ എട്ട് മണിയോടുകൂടി രാമപുരം ഇടശ്ശേരി വീട്ടിൽ കമലമ്മ (70) ചെറുമകനോടൊപ്പം രാമപുരം ക്ഷേത്രത്തിലേക്ക് പോകും വഴി ബൈക്കിലെത്തി കോയമോൻ വിദഗ്ധമായി മാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു. 

തിരുവല്ലയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് 18ന് പുലർച്ചെ കോയമോന്‍ രാമപുരത്ത് എത്തിയത്. അതിനുശേഷം ബൈക്ക് തോട്ടപ്പള്ളിയിൽ ഉപേക്ഷിക്കുകയും പിന്നീട് പ്രതിയുടെ സുഹൃത്തായ ബാബുരാജ് എത്തി ബൈക്ക് കൊണ്ടുപോവുകയും തണ്ണീർമുക്കത്ത് ടൂവീലർ വർക്ക് ഷോപ്പിൽ പെയിന്റ് ചെയ്യുന്നതിനായി ഏൽപ്പിച്ചിരിക്കുകയായിരുന്നു. മോഷ്ടിച്ച സ്വർണ്ണം വിൽക്കുന്നത് ബാബുരാജ് ആയിരുന്നു. പുളിങ്കുന്നിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ചത്തിനുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ബാബുരാജ്. 

സ്വർണം വിട്ടുകിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണ് ഇവരുടെ പതിവ്. കോയമോൻ ഇപ്പോൾ കരൂരിൽ വാടക വീട്ടിലാണ് താമസം. കായംകുളം ഡി വൈ എസ് പി അലക്സ് ബേബിയുടെ നിർദ്ദേശനുസരണം കരീലകുളങ്ങര സർക്കിൾ ഇൻസ്പെക്ടർ സുധിലാലിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ചു നിരവധി സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ രേഖകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. 

കരീലകുളങ്ങര സബ് ഇൻസ്പെക്ടർ ഷഫീഖ്, പോലീസ് ഉദ്യോഗസ്ഥരായ ഗിരീഷ് എസ് ആർ, മണിക്കുട്ടൻ, ഇയാസ്, ഷാജഹാൻ, നിഷാദ്, ദീപക്, വിഷ്ണു, അനീഷ്, സജീവ്, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News