കോതമംഗലം: യുവാവിനെ ഹോട്ടൽമുറിയിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ എടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. കുട്ടംപുഴ കല്ലേലിമേട് മുള്ളൻകുഴിയിൽവീട്ടിൽ അമൽ ജെറാൾഡ് (25), നെല്ലിക്കുഴി പാറയ്ക്കൽ അശ്വിനി (22) എന്നിവരാണ് അറസ്റ്റിലായത്. കോതമംഗലത്തെ ലോഡ്ജിൽ 15-നാണ് സംഭവം.
ലോഡ്ജിലേക്ക് ഇരുവരുംചേർന്ന് യുവാവിനെ വിളിച്ചു വരുത്തുകയായിരുന്നു. മുറിയിൽ എത്തിയശേഷം കമ്പിവടി വീശി ഭീഷണിപ്പെടുത്തുകയും കവിളത്ത് കൈകൊണ്ട് അടിക്കുകയും ചെയ്തു. തുടർന്ന് യുവതിയോട് ചേർത്തു നിർത്തി വിവസ്ത്രനാക്കി
ഫോട്ടോയും വീഡിയോയും എടുത്തു. യുവാവ് ധരിച്ചിരുന്ന സ്വർണമാലയും എഴുപതിനായിരം രൂപ വില വരുന്ന മൊബൈൽഫോണും കൈക്കലാക്കി. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മോഷണമുതൽ വിറ്റുകിട്ടിയ പണത്തിൽ ബാക്കിയുണ്ടായിരുന്ന 25,000 രൂപയും 8 ഗ്രാം കഞ്ചാവും അമൽ ജെറാൾഡിൽനിന്നും കണ്ടെടുത്തു. ഇയാളുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസ് ഉൾപ്പെടെ 16 കേസുകളുണ്ട്. കുട്ടംപുഴ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. യുവതി പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ കേസിൽ പ്രതിയാണ്.


