സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ എച്ചഐവി ബാധ കൂടുന്നു; ഒരുവര്‍ഷത്തിനുള്ളില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഏറിയ പങ്കും ഈ പ്രായത്തിലുള്ളവര്‍

തൃശ്ശൂര്‍: സംസ്ഥാനത്തെ യുവജനങ്ങള്‍ക്കിടയില്‍ എച്ച്‌ഐവി ബാധ കൂടുന്നതായി റിപ്പോര്‍ട്ട്. 2024-25-ല്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 14 ശതമാനം പേരും 19-നും 25-നും ഇടയിലുള്ളവരാണ്. മയക്കുമരുന്നു സിറിഞ്ച്, അണുബാധയുള്ള ടാറ്റൂ സൂചി എന്നിവയുടെ ഉപയോഗവും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധവുമാണ് യുവാക്കളില്‍ എച്ച്‌ഐവി കൂടാന്‍ കാരണമെന്നാണ് എയ്ഡ്‌സ് നിയന്ത്രണസൊസൈറ്റിയുടെ നിരീക്ഷണം.

രോഗം സ്ഥിരീകരിക്കപ്പെട്ട 1213 രോഗികളില്‍ 197 പേരാണ് ഈ പ്രായപരിധിയിലുള്ളത്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതല്‍. സമഗ്ര ആരോഗ്യസുരക്ഷ യുവാക്കളിലൂടെ (യുവജാഗരണ്‍) എന്ന കാംപെയ്നിലൂടെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും കോളേജുകളിലുമായി ബോധവത്കരണപ്രചാരണം ഊര്‍ജിതമാക്കാനാണ് തീരുമാനം. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെയാണ് ബോധവത്കരണം.

വര്‍ഷം 19-നും 25-നും ഇടയില്‍ പ്രായമുള്ള രോഗബാധിതര്‍

2021-22 76

2022-2023 131

2023-2024 181

മനുഷ്യശരീരത്തിലെ രോഗപ്രതിരോധശക്തിയെ കാർന്നുതിന്നുന്ന വൈറസാണ് എച്ച്.ഐ.വി. (Human Immuno deficiency Virus). ഈ വൈറസ് മനുഷ്യശരീരത്തിന്റെ സമഗ്രമായ പ്രതിരോധശക്തിയെ നശിപ്പിക്കുന്ന അവസ്ഥയാണ് എയ്‌ഡ്സ് (Acquired Immuno deficiency Syndrome).

മനുഷ്യന്റെ പ്രതിരോധശക്തിയെ നിയന്ത്രിക്കുന്ന രക്തത്തിന്റെ അടിസ്ഥാനഘടകമാണ് CD4 കോശങ്ങൾ. ആരോഗ്യവാനായ ഒരു വ്യക്തിയിൽ ഒരു മില്ലിലിറ്റർ രക്തത്തിൽ 500 മുതൽ 1500 വരെ CD4 കോശങ്ങൾ കാണും. എയ്‌ഡ്സ് ബാധിച്ച രോഗിയിൽ CD4 കോശങ്ങൾ 200ൽ താഴുകയും ഏതെങ്കിലും ഒന്നോ രണ്ടോ സാന്ദർഭിക രോഗങ്ങൾക്ക് ഒരേസമയം അടിമയാകുകയുംചെയ്യും.

എച്ച്.ഐ.വി.ബാധിതനായ ഒരാൾ എയ്‌ഡ്സ് രോഗിയാകാൻ എട്ട് മുതൽ 15 വർഷംവരെ എടുക്കും. പലരിലും ഈ കാലയളവ് വ്യത്യാസപ്പെട്ടിരിക്കും. എച്ച്.ഐ.വി. ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ കാണപ്പെടുന്നതുവരെയുള്ള കാലയളവിനെ ഇൻകുബേഷൻ പീരിയഡ് എന്നുപറയുന്നു. എച്ച്.ഐ.വി. ബാധിതനെ സംബന്ധിച്ചിടത്തോളം ജീവിക്കാൻ നിരവധി വർഷങ്ങൾ കാണും. എയ്‌ഡ്സ് എന്ന അവസ്ഥയിലെത്തിയാൽ ജീവിതചക്രം ഒന്നോ രണ്ടോ വർഷമായിരിക്കും.

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴിയാണ് എച്ച്.ഐ.വി. പ്രധാനമായും പകരുന്നത്. എച്ച്.ഐ.വി. ബാധിച്ച പുരുഷന്റെ ശുക്ലത്തിലും സ്ത്രീയുടെ യോനീസ്രവങ്ങളിലും ഈ വൈറസ് ധാരാളമായിക്കാണുന്നു. ശുക്ലത്തിൽ എച്ച്.ഐ.വി. 50 മടങ്ങ് അധികമായിക്കാണുന്നു. എച്ച്.ഐ.വി. ബാധിച്ച സ്ത്രീകളിൽനിന്ന് പുരുഷന്മാരിലേക്ക് വൈറസ് പകരുന്നതിനേക്കാൾ വേഗത്തിൽ, പുരുഷന്മാരിൽനിന്ന് സ്ത്രീകളിലേക്ക് എച്ച്.ഐ.വി. പകരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.

എച്ച്.ഐ.വി. ബാധിച്ച വ്യക്തിയുടെ രക്തവും രക്തഘടകങ്ങളും സ്വീകരിക്കുക വഴി രോഗം പകരാം. ലഹരിമരുന്ന് കുത്തിവെപ്പിലൂടെയും രോഗം പകരാം. എച്ച്.ഐ.വി. ബാധിതനായ അമ്മയിൽനിന്ന് കുഞ്ഞിലേക്ക് ഗർഭാവസ്ഥയിലും പ്രസവസമയത്തും മുലയൂട്ടുന്ന സമയത്തും രോഗാണുക്കൾ പകരാം. എച്ച്.ഐ.വി. ബാധിതയായ അമ്മ മുലയൂട്ടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

എയ്‌ഡ്സ് കണ്ടുപിടിക്കേണ്ടത് ഡോക്ടറാണ്. രോഗിയല്ല. രോഗലക്ഷണങ്ങൾ കണ്ടതുകൊണ്ടുമാത്രം ഒരാൾക്ക് എയ്‌ഡ്സാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കില്ല. കാരണം, ഇത്തരം ലക്ഷണങ്ങൾ മറ്റുപല രോഗങ്ങളാലും കാണപ്പെടാം. തുടക്കത്തിൽ എച്ച്.ഐ.വി. ബാധിതർ യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും കാണിക്കാറില്ല. പൂർണ ആരോഗ്യവാനായി ഒരുപക്ഷേ 10-12 വർഷം ജീവിച്ചെന്നിരിക്കും.

കാലക്രമേണ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും മരണത്തിന് കീഴ്പ്പെടുകയും ചെയ്യും. കഴുത്ത്, കക്ഷം, തുടഭാഗം എന്നിവിടങ്ങളിലെ ലിംഫ്ഗ്രന്ഥികൾ വീർക്കുന്നു. ശരീരഭാരം പെട്ടെന്ന് കുറയുന്നു. ദീർഘനാളത്തെ പനി, വയറിളക്കം, വിട്ടുമാറാത്ത ചുമ എന്നിവയുണ്ടാകുന്നു. വായിൽ വെളുത്ത പൂപ്പലുകൾ പ്രത്യക്ഷപ്പെടുകയും ഓർമക്കുറവ് ഉണ്ടാവുകയുംചെയ്യുന്നു.

ടെസ്റ്റുകൾ

ഏലിസ, വെസ്റ്റേൺ ബ്ലോട്ട് എന്നിവയാണ് പ്രധാന ടെസ്റ്റുകൾ. സംസ്ഥാനത്തെ മിക്ക മെഡിക്കൽ കോളേജുകളിലും ഇതിനുള്ള സൗകര്യങ്ങളുണ്ട്.

എച്ച്.ഐ.വി. ബാധിതർക്ക് ചിട്ടയായ ജീവിതക്രമവും മരുന്നിന്റെ കൃത്യമായ ഉപയോഗവും ആവശ്യമാണ്. അതിനുവേണ്ടി നല്ലൊരു കൗൺസലിങ് സെന്ററിനെയോ എച്ച്.ഐ.വി. രംഗത്ത് സേവനമനുഷ്ഠിക്കുന്ന ഒരു ഡോക്ടറുടെയോ ഉപദേശം തേടുക. വ്യാജമരുന്നുകൾക്കുപിന്നാലെ പോകാതിരിക്കുക.

എയ്‌ഡ്സിന് ഇപ്പോൾ നിലവിലുള്ള മരുന്ന് ആന്റി റിട്രോ വൈറൽ തെറാപ്പിയാണ് (A.R.T.). ഈ മരുന്ന് കഴിച്ചാൽ ജീവിതദൈർഘ്യം കൂട്ടാൻ കഴിയും. CD4 കൗണ്ട് 200ൽ താഴെയുള്ളപ്പോഴാണ് ഈ മരുന്നിന്റെ ഉപയോഗം ആരംഭിക്കുന്നത്. ഈ മരുന്ന് ഒരിക്കൽ തുടങ്ങിക്കഴിഞ്ഞാൽ അത് കർശനമായും കൃത്യമായും ജീവിതാവസാനംവരെ തുടരണം. എപ്പോഴാണ് എ.ആർ.ടി. ആരംഭിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട ഡോക്ടറാണ്.

എയ്‌ഡ്സ് എന്ന അവസ്ഥയിലെത്തിക്കഴിഞ്ഞാൽ സാധാരണ രണ്ടുവർഷത്തിനുള്ളിൽ മരണം സംഭവിക്കും. ശരിയായ ചികിത്സയും രോഗനിയന്ത്രണവും ലഭ്യമാണെങ്കിൽ കുറച്ചുകാലംകൂടി ജീവിതദൈർഘ്യം കൂട്ടാൻ കഴിയും.

എച്ച്.ഐ.വി. ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ ഇവയ്ക്കെതിരേയുള്ള ആന്റിബോഡി രക്തത്തിൽ പ്രവേശിക്കാൻ ഏകദേശം ആറുമാസം വരെയെടുക്കും. ഇക്കാലയളവിൽ എച്ച്.ഐ.വി. ടെസ്റ്റ് നടത്തിയാൽ ഫലം നെഗറ്റീവായിരിക്കും. എന്നാൽ, രക്തത്തിൽ എച്ച്.ഐ.വി.യുടെ വൈറസ് കാണുകയുംചെയ്യും. ഈ കാലഘട്ടത്തെ വിൻഡോ പീരിയഡ് എന്നുപറയുന്നു.

ഉമിനീരിൽ എച്ച്.ഐ.വി. വളരെ കുറഞ്ഞ അളവിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. അതിനാൽ ഒരു എച്ച്.ഐ.വി. ബാധിതൻ മറ്റൊരാളെ കടിച്ചാൽ രോഗം പിടിപെടില്ല. എന്നാൽ, വായിൽ മുറിവോ വ്രണമോ ഉണ്ടെങ്കിൽ അതിലൂടെ എച്ച്.ഐ.വി. വ്യാപനം നടക്കാം. സാധാരണഗതിയിൽ എച്ച്.ഐ.വി. ബാധിതരുടെ രക്തവും മറ്റൊരാളുടെ രക്തവും തമ്മിൽ നേരിട്ടുള്ള ബന്ധത്തിലാണ് വൈറസ് പകരുന്നത്.

ഉമിനീരിൽ എച്ച്.ഐ.വി. വളരെ കുറഞ്ഞ അളവിലാണ് കാണുന്നത്. ചുംബനത്തിലൂടെ വലിയ അളവിൽ ഉമിനീർ വിനിമയം ചെയ്യുന്നില്ല. ചുംബനവേളയിൽ എച്ച്.ഐ.വി. വായിൽ കടന്നുവെങ്കിൽപോലും അത് നശിച്ചുപോകും. കാരണം, അന്നനാളത്തിലൂടെ എച്ച്.ഐ.വി. പകരാൻ സാധ്യത കുറവാണ്. സിദ്ധാന്തപരമായി വായിലെ ചെറിയ മുറിവുകളിലൂടെയും വ്രണങ്ങളിലൂടെയും എച്ച്.ഐ.വി. പകരാനുള്ള സാധ്യതയുണ്ടെങ്കിലും അങ്ങനെ ഒരു കേസ് ഇതുവരെ റിപ്പോർട്ടു ചെയ്തിട്ടില്ല.

ഷേവ് ചെയ്യുമ്പോൾ ചെറിയ മുറിവുകൾ സംഭവിക്കുന്നത് സാധാരണമാണ്. ഒരാൾ ഷേവുചെയ്ത ബ്ലേഡിൽ ചിലപ്പോൾ അൽപം രക്തം പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുണ്ട്. ഈ രക്തം ഉണങ്ങുന്നതോടുകൂടി വൈറസിന്റെ ശക്തിക്ഷയിച്ച് പ്രവർത്തനക്ഷമമല്ലാതാകും. എന്നാൽ, ബാർബർഷോപ്പുകളിൽ ഉപയോഗിക്കുന്ന ബ്ലേഡ് അടുത്ത ആളിൽ ഉടനെത്തന്നെ ഉപയോഗിച്ചേക്കും. എച്ച്.ഐ.വി. ബാധിതനായ ഒരാളിൽ ഉപയോഗിച്ച ബ്ലേഡ് അണുവിമുക്തമാക്കാതെ മറ്റൊരാളിൽ ഉടനെ ഉപയോഗിച്ചാൽ സിദ്ധാന്തപരമായി അണുബോധയ്ക്ക് സാധ്യതയുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള അണുവ്യാപനം നടന്നതായി ലോകത്തിൽ ഒരിടത്തുനിന്നും ഇതുവരെ റിപ്പോർട്ടുചെയ്തിട്ടില്ല.

ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിന്റെ സാമീപ്യംകൊണ്ട് ഉദരകുടൽ ഭാഗത്തിലൂടെ എച്ച്.ഐ.വി. പകരുന്നില്ല. എന്നാൽ, നവജാതശിശുക്കൾക്ക് ആമാശയത്തിൽ ആദ്യത്തെ മാസം ഹൈഡ്രോക്ലോറിക് ആസിഡ് കുറവായിരിക്കും. ശിശുക്കൾ ആദ്യമാസങ്ങളിൽ ദിവസേന ശരാശരി അരലിറ്റർ മുലപ്പാൽ കുടിക്കുന്നു. ആയതിനാൽ അണുബാധയുള്ള മുലപ്പാലിൽനിന്ന് നവജാതശിശുക്കൾക്ക് എച്ച്.ഐ.വി. ബാധ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാൻപറ്റില്ല.

അമ്മയ്ക്ക് എച്ച്.ഐ.വി. അണുബാധയുണ്ടെങ്കിൽ കുഞ്ഞിനും അണുബാധയുണ്ടാകാൻ 30 ശതമാനം സാധ്യതയുണ്ട്. എച്ച്.ഐ.വി. അണുബാധയുടെ വികസിച്ച ഘട്ടത്തിലുള്ള അമ്മമാരുടെ കുഞ്ഞിനാണ് അണുബാധയ്ക്ക് കൂടുതൽ സാധ്യത. പ്രസവവേളയിലും കൂടുതൽകാലം മുലയൂട്ടുന്നതിലൂടെയും അണുബാധ സാധ്യത വർധിക്കുന്നു

എച്ച്.ഐ.വി. ടെസ്റ്റിന്റെ മുൻപും ശേഷവും കൗൺസലിങ് ആവശ്യമാണ്. പരിശോധനാഫലം പോസിറ്റീവാണെങ്കിൽ ആ അവസ്ഥയെ നേരിടാനും അംഗീകരിക്കാനും പ്രാപ്തനാക്കുകയാണ് ടെസ്റ്റിനുമുമ്പുള്ള കൗൺസലിങ്ങുകൊണ്ട് ഉദ്ദേശിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന വികാരക്ഷോഭത്താൽ ചിലർ ആത്മഹത്യയ്ക്കുവരെ മുതിരാറുണ്ട്. പോസിറ്റീവായ രോഗിക്ക് തുടർന്നുള്ള ചികിത്സയും സാമൂഹികവും മാനസികവുമായ പിന്തുണയും ചിട്ടയായ ജീവിതക്രമവും ഉറപ്പുവരുത്തുകയാണ് പരിശോധനയ്ക്കുശേഷമുള്ള കൗൺസിലിങ്. അതുകൊണ്ട് കൗൺസലിങ് സെന്ററുള്ള പരിശോധനാകേന്ദ്രത്തിൽ മാത്രം എച്ച്.ഐ.വി. ടെസ്റ്റിന് സമീപിക്കുകയാണ് അഭികാമ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News