ലോകത്തെ ഏറ്റവും ചൂടേറിയ 15 സ്ഥലങ്ങളില്‍ പത്തും ഇന്ത്യയില്‍! ഡല്‍ഹിയില്‍ റെക്കോഡ് ചൂട്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്ത ഏറ്റവും ചൂടനുഭവപ്പെട്ട 15 നഗരങ്ങളില്‍ പത്തും ഇന്ത്യയില്‍. എല്‍ ഡൊറാഡൊ എന്ന കാലാവസ്ഥാ നിരീക്ഷണ വൈബ്‌സൈറ്റാണ് ഈ കണക്ക് പുറത്തുവിട്ടത്.
രാജസ്ഥാനിലെ ചുരുവിലാണ് ചൊവ്വാഴ്ച റെക്കോഡ് ചൂട് അനുഭവപ്പെട്ടത്. ജയ്പൂരില്‍ നിന്നു 20 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ചുരുവില്‍ 50 ഡിഗ്രി സെല്‍ഷ്യല്‍ ആണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയ താപനില. ഗേറ്റ് വേ ഓഫ് താര്‍ എന്നാണ് ചുരു അറിയപ്പെടുന്നത്.

പാക്കിസ്ഥാനിലെ ജാക്കോബാബാദിലും ഇതേ ചൂടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജസ്ഥാനിലെ ബിക്കാനീര്‍, ഗംഗാനഗര്‍, പിലാനി എന്നീ നഗരങ്ങളിലും ചൊവ്വാഴ്ച റെക്കോഡ് താപനില രേഖപ്പെടുത്തി. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങളിലും 48 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്.

ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍പ്പെട്ട പലം മേഖലയില്‍ 47.6 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. 2002ന് ശേഷം മെയ് മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. സഫ്ദര്‍ജങ് സ്റ്റേഷനിലാണ് 18 വര്‍ഷത്തിനുശേഷം ഉയര്‍ന്ന താപനില രേഖപ്പെടുത്തിയതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജ്യതലസ്ഥാനത്ത് ഏപ്രില്‍ മാസത്തിലാണ് അസാധാരണ താപനില രേഖപ്പെടുത്തുന്നത്.

മെയ് ആദ്യപകുതിയില്‍ പോലും നഗരത്തിലെ പരമാവധി താപനില സാധാരണ നിലയേക്കാള്‍ വളരെ കുറവാണുണ്ടാവാറുള്ളത്. ചൊവ്വാഴ്ച രാജ്യത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത് രാജസ്ഥാനിലെ ചുരുവിലാണ്. ഇവിടെ 50 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയതായി ചുരു ഐഎംഡി രവീന്ദ്ര സിഹാഗ് അറിയിച്ചു. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ടും ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്. വെള്ളിയാഴ്ച വരെ താപനില ഇതേ രീതിയില്‍ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡല്‍ഹിയെ കൂടാതെ ഹരിയാന, പഞ്ചാബ്, ചണ്ഡീഗഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും ചൂട് കടുക്കും. 28, 29 തിയ്യതികളില്‍ വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ മഴയും ഇടിമിന്നലുമുണ്ടാവാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News