ഗർഭഛിദ്രത്തിൽ സ്ത്രീക്ക് കൂടുതൽ അവകാശം: ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: ഗര്‍ഭഛിദ്രത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. വിവാഹ മോചനത്തിനുള്ള നടപടി തുടങ്ങിയാല്‍ 20 ആഴ്ചയിലേറെ പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്നാണ് 23 കാരിയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.

എന്റെ ശരീരം എന്റെ സ്വന്തമെന്ന യു.എന്‍ പോപ്പുലേഷന്‍ ഫണ്ട് വാചകം ഉദ്ദരിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. അമ്മയ്‌ക്കോ ഗര്‍ഭസ്ഥ ശിശുവിനോ ഉള്ള ആരോഗ്യ പ്രശ്‌നങ്ങള്‍, അമ്മയുടെ മാനസിക പ്രശ്‌നങ്ങള്‍, വിവാഹ മോചനം, ഭര്‍ത്താവിന്റെ മരണം തുടങ്ങിയ സാഹചര്യങ്ങളില്‍ മാത്രമാണ് വിവാഹിതയായ സ്ത്രീയ്ക്ക് 20 ആഴ്ചയിലേറെ പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതിയുള്ളൂ. ഇക്കാര്യത്തിലാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ അനുവദിച്ചുള്ള ഹൈക്കോടതിയുടെ വിധി.

സ്ത്രീയുടെ ശരീരം എങ്ങനെ ഉപയോഗിക്കണം എന്നതില്‍ അവരുടെ തീരുമാനമാണ് അന്തിമമെന്നും കോടതി വ്യക്തമാക്കി. ഗര്‍ഛിദ്രം നടത്തിയില്ലെങ്കില്‍ ഗുരുതര ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ പിന്നീട് ഉണ്ടാകുമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് വിധി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News