മദ്യശാലകള്‍ക്ക് മുന്നിലെ നീണ്ട ക്യൂ; വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നില്‍ ആളുകള്‍ അനിയന്ത്രിതമായി വരി നില്‍ക്കുന്ന സംഭവത്തില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മദ്യശാലകള്‍ക്ക് മുന്നിലൂടെ നടക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. തൃശൂര്‍ കുറുപ്പം റോഡിലെ മദ്യശാലയ്ക്ക് മുന്നിലെ ആള്‍ക്കുട്ടവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനാണ് വിമര്‍ശനം ഉന്നയിച്ചത്.

മദ്യം വാങ്ങാന്‍ എത്തുന്ന ആള്‍ക്കൂട്ടം പ്രദേശവാസികള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും ഇത് എന്ത് സന്ദേശമാണ് നല്‍കുക എന്നും കോടതി ചോദിച്ചു. മദ്യശാലകള്‍ പരിഷ്‌കൃതമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ട സാഹചര്യമുണ്ട്. തിരക്ക് ഒഴിവാക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനും സ്വീകരിക്കുന്ന നടപടികള്‍ ഓഗസ്റ്റ് 11-നകം അറിയിക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

തിരക്ക് ഒഴിവാക്കാന്‍ രാവിലെ ഒന്‍പത് മുതല്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. തിരക്കുള്ള സ്ഥലങ്ങളിലെ 96 മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News