KeralaNews

മഴ കനത്തു,തലസ്ഥാനം വെള്ളത്തില്‍,കൺട്രോൾ റൂം തുറന്നു; എല്ലാ റവന്യൂ ഉദ്യോഗസ്ഥരും ഓഫീസിൽ എത്തണമെന്ന് കളക്ടർ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസിൽ പ്രവേശിക്കുവാൻ ജില്ലാ കളക്ടർ നിർദേശിച്ചു. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും തഹസീൽദാർമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.

താലൂക്ക് കൺട്രോൾ റൂമുകൾ പൂർണ്ണ സജ്ജമാണെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും പൊതു ജനങ്ങൾക്ക് അടിയന്തിര സാഹചര്യമുള്ള പക്ഷം താലൂക്ക് കൺട്രോൾ റൂമുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

താലൂക് കൺട്രോൾ റൂം നമ്പറുകൾ

തിരുവനന്തപുരം താലൂക് 
0471 2462006
9497711282

നെയ്യാറ്റിൻകര താലൂക് 
0471 2222227
9497711283

കാട്ടാകട താലൂക്ക് 
0471 2291414
9497711284

നെടുമങ്ങാട് താലൂക് 
0472 2802424
9497711285

വർക്കല താലൂക് 
0470 2613222
9497711286

ചിറയിൻകീഴ് താലൂക് 
0470 2622406
9497711284

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം മുതല്‍ കൊച്ചി വരെയുള്ള ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. അഞ്ചു ദിവസം കൂടി മഴ തുടരാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മലയോരമേഖലയിലുള്ളവര്‍ക്കും തീരദേശമേഖലയിലുള്ളവര്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

തിരുവനന്തപുരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. ഇരുചക്രവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. രാത്രി മുഴുവന്‍ ശക്തമായ പെയ്ത മഴയ്ക്ക് രാവിലെയോടെയാണ് നേരിയ ശമനമുണ്ടായത്. തിരുവനന്തപുരത്ത് പലയിടത്തും വീടുകളില്‍ വെള്ളം കയറി.

കഴക്കൂട്ടത്ത് തെറ്റിയാര്‍ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറിയതോടെ ആളുകളെ മാറ്റിപാര്‍പ്പിച്ചു. വീടിന്റെ മതില്‍ ഇടിഞ്ഞു വീണ് പോത്തന്‍കോട് സ്വദേശിയായ യുവാവിന് പരിക്കേറ്റു. ശ്രീകാര്യത്ത് വീടിനു മുകളില്‍ മിതില്‍ ഇടിഞ്ഞുവീണു. വെള്ളായണിയുള്‍പ്പെടെയുള്ള കാര്‍ഷികമേഖലകളില്‍ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്.

തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളില്‍ മഴയ്ക്ക് ശക്തി കുറവാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ മഴയുണ്ടായില്ല.

കേരള തീരത്ത് 15-10-2023ന് രാത്രി 11.30 വരെ 0.9 മുതല്‍ 1.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കന്‍ തമിഴ്നാട് തീരത്ത് 15-10-2023ന് രാത്രി 11.30 വരെ 0.6 മുതല്‍ 1.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button