32.8 C
Kottayam
Friday, May 3, 2024

ഹമാസിന്റെ ഭൂഗർഭ തുരങ്കത്തിന്റെ കവാടം തുറക്കുന്നത് ഇസ്രായേലിലോ ? യുദ്ധം ഗതി മാറുന്നു.

Must read

ടെൽ അവീവ്:ഹമാസിനെ അടിയറവ് പറയിക്കാന്‍, ഇസ്രയേല്‍ സേന കരയുദ്ധത്തിന് തയ്യാറെടുക്കുമ്ബോള്‍, ഒരു പക്ഷേ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് ഹമാസിന്റെ വിപുലമായ ടണല്‍ ശൃംഖലയാണ്. വലിയ ജനസംഖ്യയുള്ള ഗാസ്സയിലെ ഈ തുരങ്കങ്ങളുടെ ചില ഭാഗങ്ങള്‍ തകര്‍ക്കാന്‍ കഴിഞ്ഞേക്കുമെങ്കിലും വ്യോമാക്രമണം പോലെ കരയുദ്ധം അത്ര എളുപ്പമല്ല.

2021 ല്‍ ഇസ്രയേല്‍ പ്രതിരോധ സേന ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍ ശൃംഖലയിലെ 100 കിലോമീറ്ററോളം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. അന്ന് ഹമാസ് നേതാവ് യഹിയ സിന്‍വര്‍ പറഞ്ഞത് ടണല്‍ ശൃംഖല 500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണെന്നും, ഇസ്രയേല്‍ അഞ്ചുശതമാനം മാത്രമാണ് തകര്‍ത്തെതെന്നും ആയിരുന്നു. ഡല്‍ഹി മെട്രോ 392 കലോമീറ്ററാണ് നീളം. ഡല്‍ഹി ഗസ്സയേക്കാള്‍ നാലിരട്ടി വിസ്തൃതമായ സ്ഥലമാണ്. അതിന്റെയര്‍ഥം ഗാസ മുനമ്പിലെ ടണല്‍ ശൃംഖല എത്ര വിപുലമാണെന്നാണ്.

ഗാസ്സയില്‍, മനുഷ്യനെ നോക്കാതെ കെട്ടിടങ്ങള്‍ക്ക് നേരേ വ്യോമാക്രമണം നടത്തുന്നതിന് കാരണമായി ഇസ്രയേല്‍ സേന വാദിക്കുന്നത് സാധാരണക്കാര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്ക് അടിയിലൂടെയാണ് ഹമാസിന്റെ ടണലുകളെന്നാണ്. 2007 ല്‍ ഗാസ്സ മുനമ്ബിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഹമാസ് ഈ തുരങ്കങ്ങള്‍ നഗരത്തിനുള്ളിലും, ഗാസ്സ-ഇസ്രയേലി അതിര്‍ത്തിയിലേക്കും വിപുലമാക്കുകയായിരുന്നു.

ഈ വിപുലമായ ശൃംഖലയെ ഇസ്രയേലി സൈന്യം വിശേഷിപ്പിക്കുന്നത് ഗാസ്സ മെട്രോ എന്നാണ്. ഈ ടണലുകളില്‍ വെളിച്ചമുണ്ട്. ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിക്കാന്‍ മതിയായ സ്ഥലവുമുണ്ട്. ഭിത്തിയെല്ലാം സിമന്റില്‍ തീര്‍ത്തിരിക്കുന്നു. ഗാസ്സയിലേക്ക് ഒഴുകുന്ന മാനുഷിക സഹായമെല്ലാം, ഇത്തരത്തില്‍ ഹമാസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വകമാറ്റിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ഇസ്രയേലില്‍ കടന്നുകയറിയ ഹമാസ് കര-കടല്‍ മാര്‍ഗ്ഗങ്ങളിലൂടെ ഒരേസമയം ആക്രമിക്കുകയായിരുന്നു. ഗാസ്സ-ഇസ്രയേല്‍ അതിര്‍ത്തി വേലിയില്‍ സെന്‍സറുകള്‍ ഉള്ളതുകൊണ്ടുതന്നെ കടന്നുകയറുക എളുപ്പമല്ല.

ടണലുകള്‍ വഴിയാണ് ഹമാസ് ഇസ്രയേലിലേക്ക് ആരുമറിയാതെ കടന്നതെന്ന് കരുതുന്നു. ടണലുകള്‍ ഇസ്രായേല്‍ അതിര്‍ത്തികളില്‍ എത്തിയവിവരം ഇസ്രായേലും അറിഞ്ഞിരുന്നില്ല. തികച്ചും ജനവാസ കേന്ദ്രങ്ങളില്‍ എവിടെയോ ആണ് ടണലിന്റെ പ്രവേശന കവാടം എന്നും കരുതുന്നുണ്ട്. ഹമാസ് അക്രമകാരികള്‍ എങ്ങനെയാണ് ഇസ്രായേലില്‍ കടന്നതെന്ന അന്വേഷണം പുരോഗമിക്കുകയാണ്.

ഇസ്രയേല്‍-ഗാസ്സ അതിര്‍ത്തി വേലി 30 അടി ഉയരത്തിലാണ്. അടിയില്‍ കോണ്‍ക്രീറ്റ് ബാരിയറുമുണ്ട്. അതുകൊണ്ട് തന്നെ ഗാസ്സ നഗരത്തിലെ പോലെ സൗകര്യങ്ങളുള്ള ടണലുകള്‍ ആവില്ല അതിര്‍ത്തി കടക്കാനുള്ള ടണലുകള്‍. അവ ഒറ്റതവണ ആവശ്യത്തിന് മാത്രം ഉപയോഗിക്കാവുന്നവ ആയിരിക്കും.

എങ്ങനെയും ഇസ്രയേലില്‍ കടക്കുക മാത്രം ലക്ഷ്യം. ഹമാസിന്റെ നേതാക്കള്‍ ഗാസ്സയിലെ ടണലുകളില്‍ ഒളിച്ചിരുന്നാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതെന്നും അവര്‍ ഗതാഗതത്തിനും, ആശയവിനിമയത്തിനും ഈ ടണലുകള്‍ ഉപയോഗിക്കുന്നതായും ഈ വിഷയത്തിലെ വിദഗ്ദ്ധര്‍ പറയുന്നു.

ഗാസ്സ മുനമ്ബിന്റെ നിയന്ത്രണം ഹമാസ് ഏറ്റെടുക്കും മുമ്ബ് ഈ ടണല്‍ ശൃംഖല കള്ളക്കടത്തിനായാണ് ഉപയോഗിച്ചിരുന്നത്. 2005 ല്‍ ഇസ്രയേല്‍ ഗാസ്സയില്‍ നിന്ന് വിട്ടുപോയതിന് ശേഷവും 2006 ലെ തിരഞ്ഞെടുപ്പില്‍ ഹമാസ് ജയിച്ചതിനും പിന്നാലെ ഇസ്രയേലും, ഈജിപ്റ്റും, തങ്ങളുടെ അതിര്‍ത്തി വഴി കടക്കുന്നത് നിയന്ത്രിച്ചിരുന്നു.

പിന്നീട് കള്ളക്കടത്തിന് മാത്രമല്ലാതെ ടണലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഗാസ്സയുമായുള്ള തങ്ങളുടെ അതിര്‍ത്തിയിലെ ടണലുകള്‍ ഈജിപ്ററ് നശിപ്പിച്ചിരുന്നു. എന്നാല്‍, ഇസ്രയേലിലേക്കുള്ള ടണലുകള്‍ കൂടുതല്‍ വിപുലമാവുകയാണ് ചെയ്തത്. 2006 ല്‍ ഹമാസ് ഇസ്രേലി സൈനികന്‍ ഹിലാദ് ഷാലിദിനെ പിടികൂടുകയും, രണ്ടുസഹപ്രവര്‍ത്തകരെ വകവരുത്തുകയും ചെയ്തത് ഈ ടണലുകള്‍ വഴി കടന്നായിരുന്നു.

രണ്ടുവര്‍ഷത്തിന് ശേഷം തടവുകാരെ വിട്ടയ്ക്കാനുള്ള കരാറിന്റെ ഭാഗമായാണ് ഗിലാദ് ഷാലിദിനെ വിട്ടയച്ചത്. പിന്നീട് ഇസ്രയേല്‍ ഈ തുരങ്കങ്ങളെ ഭീകര ടണലുകള്‍ എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങി.ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ ടണലുകളില്‍ ഒളിപ്പിച്ചോ എനന് സംശയിക്കുന്നുണ്ട്. ഭൂമി നിരപ്പാക്കിയ ശേഷം ഈ ഭൂഗര്‍ഭ ടണലുകളില്‍ എത്തുകയാണ് മാര്‍ഗ്ഗം. ബങ്കര്‍ തകര്‍ക്കുന്ന ബോംബുകളും, മെര്‍ക്കാവ ടാങ്കുകളും ഉപയോഗിച്ചായിരിക്കും ഇസ്രയേല്‍ ടണലുകള്‍ തകര്‍ക്കുക.

എന്നാല്‍, തുരങ്കത്തില്‍ പ്രവേശിക്കുമ്ബോള്‍ ഇസ്രയേലി സൈനികരെ ചതിയില്‍ പെടുത്താന്‍ തുരങ്കത്തിന്റെ ഉള്ളുകള്ളികള്‍ നന്നായി അറിയാവുന്ന ഹമാസിന് കഴിയും എന്നതാണ് അപകടം.

ടണലുകളില്‍ ഇസ്രായേലി സൈന്യം എത്തുമെന്നു തന്നെയാണ് ഹമാസ് കരുതുന്നത്. കാരണം പൊതുജനത്തെ ഒഴിപ്പിക്കുന്നതിലൂടെ ടണലിന്റെ പ്രവേശന കവാടം കണ്ടെത്താന്‍ സൈന്യത്തിന് കഴിയും. എന്നാല്‍ ഇസ്രായേലി സൈന്യം ടണലില്‍ പ്രവേശിച്ചാല്‍ തന്നെ അവരെ കൂട്ടക്കൊല ചെയ്യുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് ഹമാസ് ഒരുക്കിയിരിക്കുന്നതെന്ന വിവരവും പുറത്തു വരുന്നുണ്ട്.

അഞ്ഞൂറ് കിലോമീറ്ററിലധികം വരുന്ന തുരങ്കം വലിയ ബോബംഗില്‍ തകര്‍ത്താല്‍ പിന്നെ ഗാസയില്‍ ഒന്നും തന്നെ അവശേഷിക്കുന്നില്ലെന്ന വിവരം യുഎന്‍ തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഭീകരപട്ടികയിലുള്ള കൊടുംഭീകരന്‍മാര്‍ ഹമാസിന്റെ തുരങ്കങ്ങളില്‍ ഉണ്ടെന്നുള്ള വിവരവും പുറത്തു വരുന്നുണ്ട്. എന്തായാലും തുരങ്കങ്ങള്‍ തകര്‍ക്കാതെ ഹമാസിനെ തകര്‍ക്കാനാവില്ലെന്ന് ഇസ്രായേലും കണക്കു കൂട്ടുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week