KeralaNews

കോട്ടയത്ത് ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു; മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് 5 മരണം,വ്യാപക നാശനഷ്ടം

കോട്ടയം: വൈക്കം വേമ്പനാട്ടുകായലിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. ചെമ്പ് സ്വദേശി സദാനന്ദൻ (58) ആണ് മരിച്ചത്. ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞാണ് അപകടം.മൃതദേഹം വൈക്കം താലുക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം. ഇതോടെ കനത്ത മഴയില്‍ ഇന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി.

ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും വീട്ട് മുറ്റത്ത് നിന്ന തെങ്ങ് വീണ് യുവാവ് മരിച്ചു. ആലപ്പുഴ ചിറയിൽ കുളങ്ങര ധർമ്മപാലന്റെ മകൻ അരവിന്ദ് ആണ് മരിച്ചത്. തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്.

എറണാകുളം വേങ്ങൂരിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്‍റെ മകൻ എൽദോസ് ആണ് മരിച്ചത്. കാഞ്ഞങ്ങാട് കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 16 കാരൻ മുങ്ങിമരിച്ചു. അരയി വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകൻ സിനാൻ ആണ് മരിച്ചത്.

കോട്ടയം ഇടമറുകിൽ ഉരുൾപൊട്ടി 7 വീട് തകർന്നു. കൊച്ചിയിൽ മേഘ വിസ്ഫോടനമെന്ന് സംശയം. കളമശ്ശേരിയിൽ നാഞ്ഞൂറോളം വീടുകളിൽ വെള്ളം കയറി. നഗരപ്രദേശങ്ങളും ഇൻഫോപാർക്കും മുങ്ങി. വീടുകളില്‍ വെള്ളം കയറിയതിനെതുടര്‍ന്ന് വ്യാപക നാശനഷ്ടമുണ്ടായത്. വെള്ളം കയറി ദേശീയ പാതയിലടക്കം ഗതാഗത തടസ്സമുണ്ടായി. കൊച്ചിയിൽ ഒന്നരമണിക്കൂറിൽ 98 മി.മീ മഴയാണ് പെയ്തത്. മേഘ വിസ്ഫോടനമാകാമെന്നാണ് കുസാറ്റിലെ ശാസ്ത്രജ്ഞരുടെയ വിലയിരുത്തൽ.

കാലവർഷക്കാറ്റ് ശക്തമായതോടെ തെക്കൻ, മധ്യ കേരളത്തിൽ മഴ കനക്കും. കോട്ടയത്തും എറണാകുളത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള  ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. വരുംദിവസങ്ങളിലും സംസ്ഥാനത്ത് കനത്തമഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button