26.9 C
Kottayam
Thursday, May 16, 2024

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് അതിശക്തമായി മഴയ്ക്ക് സാധ്യത;മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് അതിശക്തമായി മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mmവരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 mmമുതല്‍ 115.5 mm വരെയുള്ള മഴ ലഭിക്കുമെന്നാണ് പ്രവചനം.

ഒഡീഷ തീരത്തിന് മുകളിലായുള്ള ന്യൂനമർദ്ദവും അറബിക്കടലിലെ ന്യൂനമർദ്ദപാത്തിയുമാണ് കാലവർഷക്കാറ്റ് സജീവമാക്കി നിർത്തുന്നത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തെക്കൻ ജില്ലകളിലും മഴ ശക്തമായേക്കും. ഉച്ചയ്ക്ക് ശേഷം കൂടുതൽ മഴ കിട്ടും. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.  

അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് പറയുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. വെള്ളിയാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടന്ന് മുന്നറിയിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

2018, 2019, 2020, 2021 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ നടത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2022 ലൂടെ നിര്‍ദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

കോതമംഗലത്തും പരിസരങ്ങളിലും മഴയിലും കാറ്റിലും മരങ്ങൾ ഒടിഞ്ഞുവീണ് വൻ നാശനഷ്ടം. കീരംപാറ പഞ്ചായത്തിലാണ് കൃഷിക്കടക്കം നാശം നേരിട്ടത്. കാറ്റിൽ ഇലക്ട്രിക് പോസ്റ്റുകളടക്കം ഒടിഞ്ഞുവീണു. മലയൻകീഴ്-നാടുകാണി റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. കോതമംഗലം നഗരസഭാ പരിധിയിലെ കുത്തുകുഴിയിലത്ത് മരങ്ങൾ കെട്ടിടങ്ങളുടെ മുകളിലേക്ക് ഒടിഞ്ഞുവീണു.

ശക്തമായ മഴയിലും കാറ്റിലും വയനാട് ജില്ലയില്‍ 102.3  ഹെക്ടറിലെ കൃഷി നശിച്ചു. കൃഷിവകുപ്പിന്റെ ചൊവ്വാഴ്ച വരെയുളള പ്രാഥമിക കണക്ക് പ്രകാരം 14.06 കോടിയുടെ നാശനഷ്ടമാണ് കാലവര്‍ഷക്കെടുതിയിൽ ഉണ്ടായത്. 1,374 കര്‍ഷകര്‍ക്ക് മഴയില്‍ നാശനഷ്ടങ്ങള്‍ നേരിട്ടതായതാണ് പ്രാഥമിക കണക്കുകള്‍. ഏറ്റവും കൂടുതല്‍ നാശം നേരിട്ടത് വാഴ കര്‍ഷകര്‍ക്കാണ്. 98.06 ഹെക്ടറിലെ 2,46,587 വാഴകളാണ് കനത്ത മഴയിലും കാറ്റിലും നിലംപൊത്തിയത്. 2,07,583 കുലച്ച വാഴകളും 39,005 കുലയ്ക്കാത്ത വാഴകളുമാണ് നശിച്ചു. വാഴ കര്‍ഷകര്‍ക്ക് മാത്രം 14.01 കോടിയുടെ നഷ്ടമുണ്ടായി. തെങ്ങ്, റബ്ബര്‍, അടയ്ക്ക, കാപ്പി, കുരുമുളക്, ഇഞ്ചി, നെല്ല് എന്നീ കാര്‍ഷിക വിളകള്‍ക്കും മഴയിൽ നാശം നേരിട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week