കാല് മുറിച്ച് കളയേണ്ടി വരുമെന്ന് പറഞ്ഞു; നടന്‍ ഗൗതം കാര്‍ത്തിക്കിനോട് ഇഷ്ടം തോന്നിയ നിമിഷത്തെ കുറിച്ച് മഞ്ജിമ

ചെന്നൈ:ബാലതാരമായി മലയാള സിനിമയില്‍ നിറഞ്ഞ് നിന്നിട്ട് പിന്നീട് കാണാതെ പോയ നടിയാണ് മഞ്ജിമ മോഹന്‍. സിനിമാട്ടോഗ്രാഫര്‍ വിപിന്‍ മോഹന്റെ മകള്‍ കൂടിയായ മഞ്ജിമ ഇപ്പോള്‍ തമിഴിലും തെലുങ്കിലുമാണ് നിറഞ്ഞ് നില്‍ക്കുന്നത്. വൈകാതെ വിവാഹജീവിതത്തിലേക്ക് കൂടി പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് നടി. തെന്നിന്ത്യന്‍ താരം ഗൗതം കാര്‍ത്തിക്കുമായിട്ടുള്ള പ്രണയകഥ അടുത്തിടെയാണ് നടി വെളിപ്പെടുന്നത്.

എല്ലാത്തിനും സമയമാവുമ്പോള്‍ പറയാമെന്ന് കരുതി മിണ്ടാതിരുന്നതാണെന്നാണ് പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് മഞ്ജിമയുടെ മറുപടി. ഒപ്പം കാലിന് പരിക്ക് പറ്റി വിശ്രമിക്കേണ്ട അവസ്ഥയിലേക്ക് താനെത്തിയതിനെ കുറിച്ചും ഗൗതം പ്രണയനായകനായതിന്റെ കാരണവും നടി പറയുകയാണിപ്പോള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് നടി മനസ് തുറന്നത്.

എന്റെ വിവാഹവാര്‍ത്ത കേട്ട് ഒരിക്കല്‍ അച്ഛന്‍ വിളിച്ച് സംസാരിച്ചിരുന്നതിനെ പറ്റി അഭിമുഖത്തില്‍ മഞ്ജിമ പറഞ്ഞിരുന്നു. ‘നീ കെട്ടാന്‍ പോകുന്നുവെന്ന് കേട്ടല്ലോ, കണ്‍ഗ്രാജുലേഷന്‍സ്..’ എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. അന്ന് അവരോട് പോലും ഒന്നും പറഞ്ഞില്ല. എല്ലാം പറയേണ്ട സമയമാവുമ്പോള്‍ പറയാമെന്ന് കരുതി. ജീവിതത്തിലെ ഏറ്റവും സ്വകാര്യമായ കാര്യം പ്രണയമാണെന്നാണ് മഞ്ജിമ പറയുന്നത്.

കാമുകനായ ഗൗതം കാര്‍ത്തിക്കിനെ കുറിച്ച് ചോദിച്ചാല്‍ മഞ്ജിമയുടെ ഇങ്ങനെയാണ് മറുപടി… ‘എന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടവരെന്ന് കരുതുന്ന കുറച്ച് പേരുണ്ട്. അതിലൊരാളാണ് ഗൗതം കാര്‍ത്തിക്. അദ്ദേഹമെനിക്ക് വളരെ സ്‌പെഷ്യലായിട്ടുള്ള ആളാണെന്നാണ് നടി പറയുന്നത്. ഒപ്പം രണ്ടാളും അടുപ്പത്തിലായത് എന്ന് മുതലാണെന്നുള്ള കഥയും പറഞ്ഞു.

‘ദേവരാട്ടം’ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് രണ്ടാളും സുഹൃത്തുക്കളാവുന്നത്. അതിന് ശേഷം എന്റെ കാലിനൊരു അപകടം പറ്റി. അന്നാണ് ഈ സുഹൃത്ത് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് മനസിലാവുന്നത്’, മഞ്ജിമ പറയുന്നു.

2019 ലാണ് ഗേറ്റ് ശക്തിയായി വന്ന് കാലില്‍ ഇടിച്ച് പരിക്ക് പറ്റുന്നത്. കാല് മുറിഞ്ഞ് രക്തമൊക്കെ വന്നത് ആശുപത്രിയില്‍ പോയി കെട്ടി വെച്ചെങ്കിലും പിന്നീട് നടക്കാന്‍ പറ്റാത്ത അവസ്ഥയിലായി. രണ്ടാമത് ഹോസ്പിറ്റലില്‍ പോയി കാണിക്കുമ്പോഴാണ് കാലിന് പൊട്ടലുണ്ടെന്ന് കണ്ടത്. കുറച്ച് കൂടി വൈകിയിരുന്നെങ്കില്‍ പാദം മുറിച്ച് കളയേണ്ടി വരുന്ന അവസ്ഥയിലേക്ക് പോയെനെ. അത് കേട്ടപ്പോഴെക്കും ഞാന്‍ മാനസികമായി തളര്‍ന്നു.

രണ്ടര മണിക്കൂറോളം നീണ്ട സര്‍ജറിയാണ് കാലില്‍ നടത്തിയത്. ശേഷം മൂന്ന് മാസം ബെഡ് റെസ്റ്റായിരുന്നു. ആ സമയത്ത് അതുവരെ ഇല്ലാത്ത അസുഖങ്ങളും വന്നു. ഡിസ്‌കിന് തകരാറ് സംഭവിക്കുകയും തൈറോയ്ഡ് പ്രശ്‌നമാവുകയും ചെയ്തു. ഇങ്ങനെ അസുഖങ്ങള്‍ വന്നതോടെ ശരിക്കും മാനസികമായി ആകെ തകര്‍ന്ന് പോയി.

അച്ഛനും അമ്മയ്ക്കും എന്നെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു. അന്നൊക്കെ കൂടെ നിന്ന് ആശ്വാസം നല്‍കിയത് ഗൗതമാണ്. ഓരോ ദിവസവും അടുപ്പം കൂടി കൂടി വന്നതോടെ ഗൗതം അച്ഛനും അമ്മയ്ക്കുമൊക്കെ പ്രിയപ്പെട്ടവനായെന്നും മഞ്ജിമ വ്യക്തമാക്കുന്നു.

മലയാള സിനിമയിലേക്ക് തിരിച്ച് വരാന്‍ സമയമെടുക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും മഞ്ജിമ ഉത്തരം പറഞ്ഞിരുന്നു. ‘പെട്ടെന്ന് സിനിമകള്‍ ചെയ്തിട്ട് പോകരുത്. വളരെ പതുക്കെ സിനിമ ചെയ്താലും കുഴപ്പമില്ല. പക്ഷേ ചെയ്യുന്ന കഥപാത്രങ്ങള്‍ കൂടുതല്‍ കാലം ഓര്‍മ്മിക്കിപ്പെടുന്ന തരത്തിലുള്ളത് വേണം തിരഞ്ഞെടുക്കാനെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്.

പിന്നെ മലയാളത്തിലേക്ക് എന്താ വരത്തതെന്ന് ആളുകള്‍ ചോദിക്കുന്നത് ശരിയാണ്. പക്ഷേ മലയാളത്തില്‍ നിന്നും എനിക്ക് ഓഫറുകളൊന്നും വരുന്നില്ലെന്നുള്ളതാണ് സത്യം. ചില കാരണങ്ങളും അവര്‍ പറയുന്നുണ്ട്. ഞാന്‍ കൂടുതല്‍ പ്രതിഫലം ചോദിക്കുമെന്നും പ്രചരണമുണ്ടെന്ന്’ നടി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News