EntertainmentNews

‘സൂപ്പര്‍ താരങ്ങള്‍ക്കില്ലാത്ത ഒരു ക്വാളിറ്റി അദ്ദേഹത്തിനുണ്ട്, പ്രതീക്ഷിക്കാത്ത കാര്യങ്ങളൊക്കെ പറയും’; ഗൗരി

ചെന്നൈ:ഇരുപത്തിനാലുകാരിയായ ഗൗരി കിഷൻ സിനിമയിൽ എത്തിയ കാലം മുതൽ സിനിമാ പ്രേമികൾക്ക് ജാനുവാണ്. 96 എന്ന ചിത്രത്തിൽ തൃഷ അവതരിപ്പിച്ച ജാനകിയുടെ സ്കൂൾ കാലഘട്ടം അവതരിപ്പിച്ചതിലൂടെ പ്രതീക്ഷയ്ക്കും അപ്പുറമുള്ള വളർച്ചയാണ് നടി എന്ന രീതിയിൽ തെന്നിന്ത്യയിൽ ഗൗരിക്ക് ലഭിച്ചത്. 96ന് ശേഷവും നിരവധി സിനികളിൽ നായികയായും സഹനടിയായുമെല്ലാം ഗൗരി എത്തി എങ്കിലും ജാനുവെന്നാണ് ആരാധകർ ഇപ്പോഴും താരത്തെ വിളിക്കുന്നത്.

96 ഗൗരിയുടെ സിനിമാ ജീവിതത്തിൽ നാഴികകല്ലായി മാറിയ സിനിമയാണ്. 2018ൽ ആരംഭിച്ച ഗൗരിയുടെ സിനിമാ ജീവിതം 2013ൽ എത്തി നിൽക്കുമ്പോൾ പതിമൂന്ന് സിനിമകൾ താരം ചെയ്ത് കഴിഞ്ഞിരിക്കുന്നു. ലിറ്റിൽ മിസ് റാവുത്തറാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ഗൗരിയുടെ സിനിമ.

Gouri G Kishan

നവാഗതനായ വിഷ്ണു ദേവ് സംവിധാനം ചെയ്ത ലിറ്റിൽ മിസ് റാവുത്തർ ഉയരമുള്ള ആണ്‍കുട്ടിയും ഉയരം കുറഞ്ഞ പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയകഥയാണ് ചിത്രമെന്നാണ് സൂചന. സിനിമയുടെ പ്രമോഷനായി ഗൗരിയും സജീവമായുണ്ട്. ഒരു പുതുമുഖ നടി ആഗ്രഹിക്കുന്ന എല്ലാ സൗഭാഗ്യങ്ങളും തുടക്കകാലത്ത് തന്നെ ഗൗരിക്ക് ലഭിച്ചിരുന്നു.

അതിന് പ്രധാന ഉദാഹരണമാണ് ഗൗരി മൂന്നാമതായി ചെയ്ത മാസ്റ്റർ എന്ന സിനിമ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമയിൽ സാക്ഷാൽ ദളപതി വിജയ്ക്കൊപ്പമാണ് ഗൗരിക്ക് സ്ക്രീൻ സ്പേസ് ലഭിച്ചത്. അതുപോലെ തന്നെ ധനുഷ് ചിത്രം കർണനിലും ഗൗരിക്ക് ഭാഗമാകാൻ സാധിച്ചു.

വളരെ വിരളമായി മാത്രമാണ് സൂപ്പർ താരങ്ങൾ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ വിജയ്, വിജയ് സേതുപതി, രജിനികാന്ത് തുടങ്ങിയ താരങ്ങൾ സെറ്റിൽ എങ്ങനെയാണ് പെരുമാറുന്നതെന്നും അവരുടെ ലൈഫ് സ്റ്റൈൽ എങ്ങനെയാണെന്നും ഈ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള താരങ്ങൾ പ്രമോഷന് എത്തുമ്പോഴാണ് ആരാധകർ ചോദിച്ച് അറിയുന്നത്.

അത്തരത്തിൽ ആരാധകർക്ക് പരിചിതമല്ലാത്ത ദളപതി വിജയിയെ കുറിച്ചും മക്കൾ സെൽവൻ വിജയ് സേതുപതിയെ കുറിച്ചും ഗൗരി കിഷൻ‌ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നടൻ വിജയ് ഇൻട്രോവർട്ടല്ലെന്നും തനിക്കുള്ള അനുഭവങ്ങളും ഗൗരി പങ്കുവെച്ചു. ‘എല്ലാവരും പറയും വിജയ് സാര്‍ അധികം സംസാരിക്കില്ല വളരെ ഇന്‍ട്രോവേര്‍ട്ടാണെന്നൊക്കെ.’

Gouri G Kishan

‘എന്നാല്‍ അങ്ങനെയല്ല… അദ്ദേഹത്തോട് തുറന്ന് സംസാരിച്ചാല്‍ അദ്ദേഹവും നമ്മളോട് അങ്ങനെ തന്നെ സംസാരിക്കും. തന്നെ വളരെ ദൈവീകമായി കാണുന്നവരോടാണ് അദ്ദേഹത്തിന് അടുത്ത് ഇടപഴകി സംസാരിക്കാന്‍ കഴിയാത്തത്. നമ്മള്‍ പലതും ഓപ്പണായി സംസാരിച്ചാല്‍ അദ്ദേഹം കേള്‍ക്കുകയും നമ്മളോട് സംസാരിക്കുകയും ചെയ്യും.’

‘നല്ലൊരു കേള്‍വിക്കാരന്‍ കൂടെയാണ്. വലിയ വലിയ സൂപ്പര്‍ താരങ്ങള്‍ക്ക് ആര്‍ക്കുമില്ലാത്ത ഒരു ക്വാളിറ്റിയാണത്. ഞാന്‍ ആ സമയത്ത് കോളേജില്‍ പഠിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്റെ കോളേജ് അനുഭവങ്ങളൊക്കെ പറഞ്ഞപ്പോള്‍ തുറന്ന മനസോടെ അതെല്ലാം കേള്‍ക്കുകയും അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പറയുകയും ചെയ്തു.’

‘അതുപോലെതന്നെ വിജയ് സേതുപതി സാറിനൊപ്പം അഭിനയിച്ച അനുഭവവും മറക്കാന്‍ പറ്റാത്തതാണ്. നമ്മള്‍ പ്രതീക്ഷിക്കാത്ത കാര്യങ്ങളൊക്കെ അദ്ദേഹം പറയും. 96 ന്റെ സമയത്ത് എനിക്ക് ചുറ്റും നടക്കുന്നത് എന്താണ് എങ്ങനെയാണ് എന്നൊന്നും അറിയില്ലായിരുന്നു. എല്ലാവരും വലിയ കാര്യത്തില്‍ നമ്മളെ ട്രീറ്റ് ചെയ്യുന്നുണ്ട്. അപ്പോള്‍ അദ്ദേഹം പറഞ്ഞു ഉയരങ്ങളിലേക്ക് പോകുന്നത് നല്ലതാണ് പക്ഷെ എപ്പോഴും അച്ഛനെയും അമ്മയെയും സന്തോഷിപ്പിക്കണമെന്ന്.’

‘ആ വാക്ക് ഇന്നും ഞാന്‍ പിന്‍തുടരുന്നുണ്ടെന്നും’, ഗൗരി അനുഭവം വെളിപ്പെടുത്തി പറഞ്ഞു. ഗൗരി മലയാളത്തിൽ ചെയ്തിട്ടുള്ളതിൽ ശ്രദ്ധിക്കപ്പെട്ട സിനിമ പ്രിൻസ് ജോയ് സംവിധാനം ചെയ്ത അനുഗ്രഹീതൻ ആന്റണിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button