കോഴിക്കോട്: ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി, കൊടുവള്ളി ഭാഗങ്ങളിലെ 11 വാർഡുകളിൽ നാളെ ഹർത്താൽ. വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ് , വെഴുപ്പൂർ, കുടുക്കിലുംമാരം, കരിങ്ങമണ്ണ, അണ്ടോണ, പൊയിലങ്ങാടി, ഓർങ്ങാട്ടൂർ, കളരാന്തിരി, മാനിപ്പുരം എന്നിവിടങ്ങളിലാണ് ഹർത്താൽ.
താമരശ്ശേരി അമ്പായത്തോടെയില്‍ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധ മാര്‍ച്ചുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടർന്നാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അമ്പായത്തോടെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്കാണ് പ്രതിഷേധ പ്രകടനം നടന്നത്. പ്രതിഷേധം മറികടന്നു പോകാന്‍ ശ്രമിച്ച കമ്പനി വാഹനത്തിന് നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു.
സംഘർഷത്തിൽ റൂറൽ എസ്പി അടക്കം 16 പോലീസുകാർക്കും, 27 സമരക്കാരും പരിക്കേറ്റു. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാരുടെ കല്ലേറിനെ തുടർന്നാണ് കൂടുതൽ പേർക്കും പരിക്കേറ്റത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് നിരവധി തവണ ടിയര്‍ഗ്യാസ് പ്രയോഗിച്ചു.
എന്നിട്ടും പിരിഞ്ഞുപോകാതിരുന്ന പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി. പ്രകോപിതരായ പ്രതിഷേധക്കാര്‍ ഫാക്ടറിക്ക് തീയിട്ടു. തീ അണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് വാഹനം സമരക്കാർ വഴിയിൽ തടഞ്ഞു.
പ്രതിഷേധത്തിനിടെയുള്ള സംഘര്‍ഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി. 6 വണ്ടികൾ പൂർണമായി കത്തിച്ചു. 2 വണ്ടികൾ എറിഞ്ഞും അടിച്ചും തകർത്തു. ഫാക്ടറിക്ക് മുന്നിൽ യുദ്ധസമാനമായ കാഴ്ചയാണ് അരങ്ങേറുന്നത്. നിലവിൽ ഫാക്ടറിയിലെ തീ പൂർണമായും അണച്ചു കഴിഞ്ഞു. 4 മണിക്കൂറിന് ശേഷമാണ് തീ അണച്ചത്. മുക്കം, നരിക്കുനി ഫയർ ഫോഴ്സ് ആണ് തീ അണച്ചത്. 9 ലോറി,1 ഓട്ടോ, 3 ബൈക്കുകളുമാണ് കത്തി നശിച്ചത്. 3 ലോറികൾ പ്രതിഷേധക്കാർ തല്ലി തകർത്തിട്ടുണ്ട്.
കോഴിക്കോട് റൂറൽ എസ്പി ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു. ഫാക്ടറിയില്‍ നിന്നും പുറത്തു വരുന്ന ദുര്‍ഗന്ധത്തിന് പരിഹാരം ഇല്ലാതായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഫാക്ടറി പൂര്‍ണമായി അടച്ചുപൂട്ടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.


