InternationalNews

ഹമാസ് നേതാക്കളെ കൊന്നു,ഭരണകേന്ദ്രങ്ങൾ ജനങ്ങൾ കൊള്ളയടിക്കുന്നു, ഹമാസിന് ഗാസ നിയന്ത്രണം നഷ്ടമെന്ന് ഇസ്രയേൽ

ടെൽ അവീവ്: ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമായെന്ന് ഇസ്രയേൽ. നിരവധി ഉന്നത ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതായും ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അവകാശപ്പെട്ടു. അഞ്ഞൂറോളം റോക്കറ്റുകൾ വിട്ട് ഇസ്രയേലിലേക്ക് അപ്രതീക്ഷിത ആക്രമണം നടത്തി ഒരു മാസം തികയുമ്പോഴേക്കും ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമായെന്നായിരുന്നു യോവ് ഗാലന്റ് പറഞ്ഞത്. 

ഗാസയിലെ ഹമാസ് ഭരണകേന്ദ്രം ഇസ്രയേൽ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. ഗാസയുടെ നിയന്ത്രണം അവർക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു. വടക്കൻ ഗാസ വിട്ട് ഹമാസ് തെക്കോട്ട് പാലായനം ചെയ്യുകയാണ്. അവരുടെ ഭരണ കേന്ദ്രങ്ങൾ ജനം കയ്യേറി കൊള്ളയടിക്കുകയാണ്.  ഹമാസ് മുൻ ഇന്റലിജൻസ് തലവൻ മുഹമ്മദ് ഖാമിസിനെ ഞങ്ങൾ വധിച്ചു. 

ഹമാസിന്റെ  മിസൈൽ ആക്രമണ സംവിധാനത്തിന്റെ തലപ്പത്ത് പ്രവർത്തിച്ച യാഖൂബ് അസറും കൊല്ലപ്പെട്ടുകഴിഞ്ഞുവെന്നും പ്രധാന ഇസ്രയേൽ ടെലിവിഷൻ ചാനലുകളിൽ പുറത്തുവന്ന വീഡോയയിൽ യോവ് പറയുന്നു. അതേസമയം ഇതിന്റെ തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല. അടുത്തിടെ പുതുക്കിയ കണക്കുകൾ ഒക്‌ടോബർ 7-ന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ 1200 പേരെ കൊല്ലുകയും 240-ഓളം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു രക്തരൂക്ഷിതമായ ഇസ്രയേൽ- ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.

അതേസമയം, പലസ്തീനിലെ ഇസ്രയേൽ കുടിയേറ്റത്തെ അപലപിക്കുന്ന ഐക്യരാഷ്ട്ര സഭ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ. നേരത്തെ ഇസ്രയേൽ-പലസ്തീൻ യുദ്ധത്തെ തുടർന്ന് യുഎന്നിൽ ജോർദാൻ കൊണ്ടുവന്ന പ്രമേയത്തിൽ ഇന്ത്യ വോട്ടുചെയ്യാതെ പിന്മാറിയിരുന്നു. ഇസ്രയേൽ–ഹമാസ് സംഘർഷത്തിൽ ഇസ്രയേലിനുള്ള പിന്തുണക്കുന്ന നിലപാടാണ് ഇന്ത്യ തുടക്കം മുതലേ സ്വീകരിച്ചിരുന്നത്. എന്നാൽ, യുദ്ധത്തിന് പിന്നാലെ പലസ്തീൻ മേഖലയിലേക്കുള്ള ഇസ്രയേൽ കുടിയേറ്റത്തെ അപലപിച്ച് യുഎൻ പ്രമയേത്തെ ഇന്ത്യ അനുകൂലിച്ചു.

കിഴക്കൻ ജറുസലം ഉൾപ്പെടെ അധിനിവേശ പലസ്തീനിലേക്കും അധിനിവേശ സിറിയൻ ഗൊലാനിലേക്കുമുള്ള ഇസ്രയേലിന്റെ കുടിയേറ്റത്തെ എതിർത്താണ് യുഎൻ വ്യാഴാഴ്ച  പ്രമേയം അവതരിപ്പിച്ചതും വോട്ടിനിട്ടതും. വോട്ടെടുപ്പിൽ ഏഴ് യുഎസ്എ, കാനഡ തുടങ്ങി ഏഴ് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തപ്പോൾ 18 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ഇസ്രയേൽ-ഹമാസ് യു​ദ്ധത്തിൽ പലസ്തീനിൽ ഇതുവരെ മരണ സംഖ്യ 11,000 കടന്നു. 1400 പേരാണ് ഇസ്രയേലിൽ കൊല്ലപ്പെട്ടത്. ഗാസയിൽ കടന്ന് ഇസ്രയേൽ ആക്രമണം തുടരുകയാണ്. 

കഴിഞ്ഞദിവസം റിയാദിൽ നടന്ന അറബ്-ഇസ്‌ലാമിക് ഉച്ചകോടി ഗാസയിലെ ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിന്റെ ഗാസ അക്രമണത്തെ ‘സ്വയം പ്രതിരോധം’ എന്ന് ഇസ്രായേൽ വിശേഷിപ്പിക്കുന്നതോ ന്യായീകരിക്കുന്നതോ അം​ഗീകരിക്കനാകില്ലെന്നും ഉച്ചകോടി പറഞ്ഞു. ഗാസയിലെ യുദ്ധം എത്രയും വേ​ഗത്തിൽ അവസാനിപ്പിക്കണമെന്ന് പ്രസ്താവന ആവശ്യപ്പെട്ടു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button