തൃശ്ശൂർ: ഗുരുവായൂർ മണ്ഡലത്തിലെ സ്ട്രോങ് റൂമിലെ സിസിടിവി പ്രവർത്തനരഹിതമായതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 മുതൽ 5.30 വരെ ഒരു മണിക്കൂർ നേരം സിസിടിവി പ്രവർത്തനരഹിതമായെന്നാണ് ആരോപണം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് യുഡിഎഫ് പരാതി നൽകി. ഗുരുവായൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി സി.എച്ച്. റഷീദാണ് പരാതി നൽകിയത്.
ഇവിഎം സൂക്ഷിച്ചിരിക്കുന്ന ശ്രീകൃഷ്ണ കോളേജിലെ സിസിടിവി ക്യാമറകളാണ് പ്രവർത്തനരഹിതമായത്. ഒരു മണിക്കൂറോളം നേരം അതിൽനിന്നുള്ള ദൃശ്യങ്ങളൊന്നും ലഭ്യമായില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി പരാതിയിൽ പറയുന്നു. സ്ട്രോങ് റൂം ഉൾപ്പെടെയുള്ളവയുടെ സുരക്ഷിതത്വത്തിൽ ആശങ്കയുണ്ടെന്നും പരാതിയിൽ പറയുന്നു.
സംസ്ഥാനത്ത് സ്ട്രോങ് റൂം തുറക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ഉയരുന്നതിനിടെയാണ് ഇപ്പോൾ ഗുരുവായൂരിലെ സിസിടിവിയിലെ പ്രശ്നംകൂടി ഉയരുന്നത്. പേരാമ്പ്രയിലെ സ്ട്രോങ് റൂം തുറന്നതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തെ തുടർന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ കർശന നിർദേശം നൽകിയിരുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്നായിരുന്നു നിർദേശം. പാലക്കാട് നെന്മാറ മണ്ഡലത്തിലെ വോട്ടുകൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രത്തിനരികിലെ മുറി തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നിരുന്നു. പിന്നീട് ഇത് തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.
ചിറ്റൂരിലും സമാന ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച ചിറ്റൂർ മണ്ഡലത്തിലെ സ്ട്രോങ് റൂമിന് പുറത്തുള്ള സിസിടിവി പ്രവർത്തിച്ചില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ ആരോപിച്ചു. പുലർച്ചെ 12.30 മുതലാണ് സിസിടിവി പ്രവർത്തനരഹിതമായത്. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമം നടന്നതായി സംശയിക്കുന്നുവെന്നും സുമേഷ് അച്യുതൻ പറഞ്ഞു.
UDF candidate C.H. Rasheed has filed a complaint with the Election Commission after CCTV cameras at the Guruvayur constituency’s strong room in Sree Krishna College remained inactive for an hour. Similar security concerns have been raised in Chittur and Nenmara, where candidates alleged attempts to compromise EVM safety. Despite strict orders from the Chief Electoral Officer not to open any rooms at counting centers, recurring technical glitches and unauthorized access attempts have sparked widespread political controversy in Kerala.


