ജമ്മു കാശ്മീര്‍ തെരഞ്ഞെടുപ്പ്: സി.പി.എമ്മിന് 5 സീറ്റില്‍ വിജയം,അക്കൗണ്ട് തുറന്ന് ബി.ജെ.പി,ഗുപ്കാര്‍ സഖ്യം മുന്നില്‍

ശ്രീനഗര്‍ ജമ്മു – കാശ്മീര്‍ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഗുപ്കാര്‍ സഖ്യത്തിന് മുന്നേറ്റം. സഖ്യത്തില്‍ മത്സരിച്ച സിപിഐ എം അഞ്ച് ഡിവിഷനുകളില്‍ വിജയിച്ചു.ഫലമറിഞ്ഞ 30 സീറ്റുകളില്‍ ഗുപ്കാര്‍ സഖ്യവും എട്ടു സീറ്റുകളില്‍ ബി.ജെ.പിയും ജയിച്ചു.വോട്ടെണ്ണല്‍ പുരോഗമിയ്ക്കുമ്പോള്‍ 81 സീറ്റുകളില്‍ ഗുപ്കാറും 56 സീറ്റുകളില്‍ ബി.ജെ.പിയും മുന്നിലാണ്.19 സീറ്റുകളില്‍ മുന്നേറുന്ന കോണ്‍ഗ്രസ് നാലു സീറ്റുകളില്‍ വിജയിച്ചു.

280 സീറ്റുകളിലേക്കാണ് മത്സരം.കാശ്മീര്‍ മേഖലയില്‍ ഫലമറിഞ്ഞ 113 ഡിവിഷനുകളില്‍ ഫറൂഖ് അബ്ദുള്ള നേതൃത്വം നല്‍കുന്ന ഗുപ്കാര്‍ സഖ്യം മുന്നേറുന്നു.മൂന്നു സീറ്റുകള്‍ ബി.ജെ.പിയ്ക്ക് ലഭിച്ചു.അതേസമയം ജമ്മു മേഖലയില്‍ ബി.ജെ.പിയാണ് മുന്നേറുന്നത്. ഇവിടെ 50 ലധികം സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു.ഗുപ്കാര്‍ സഖ്യം 20 സീറ്റുകളിലും
മുന്നേറുന്നു.

450 വനിതാ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പടെ 4,181 പേരാണ് മല്‍സരരംഗത്തുളളത്. നവംബര്‍ 28 മുതല്‍ എട്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് ഡിസംബര്‍ 19നാണ് അവസാനിച്ചത്. 51 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ജമ്മു കശ്മീരിന്റെ പ്രത്യക പദവി എടുത്തുകളഞ്ഞതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പ്.

കാശ്മീര്‍ വിഭജനത്തെ എതിര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയാണ് ഗുപ്കാര്‍.സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയാണ് ഗുപ്കാര്‍ സഖ്യത്തിന്റെ കണ്‍വീനര്‍.ഫാറൂഖ് അബ്ദുള്ളയാണ് ചെയര്‍മാന്‍. സിപിഐ എമ്മിന് പുറമെ നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ്, പീപ്പിള്‍സ് മൂവ്മെന്റ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്. ആദ്യം സഖ്യത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് പിന്നീട് ഇതില്‍ നിന്ന് മാറി ഒറ്റക്ക് മത്സരിയ്ക്കുന്നു.തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News