വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; രണ്ടുപേർക്ക് പരിക്ക്, തുടർച്ചയായി വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികൾ

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; രണ്ടുപേർക്ക് പരിക്ക്, തുടർച്ചയായി വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികൾ

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം ശനിയാഴ്ച വൈകുന്നേരം ശക്തമായ വെടിവെപ്പ് ഉണ്ടായതായി റിപ്പോർട്ട്. യു.എസ്. മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം വൈറ്റ് ഹൗസ് കോംപ്ലക്സിന് തൊട്ടുപുറത്തുള്ള 17-ത്ത് സ്ട്രീറ്റ്, പെൻസിൽവാനിയ അവന്യൂ നോർത്ത് വെസ്റ്റ് എന്നിവിടങ്ങൾ വന്നെത്തുന്ന സ്ഥലത്താണ് വെടിവയ്പ്പ് നടന്നത്. 

വെടിവെപ്പിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവെയ്പ്പ് നടത്തിയ അക്രമിക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇയാളെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതായും യു.എസ്. നിയമപാലകർ അറിയിച്ചതായി റോയിട്ടേർസ് റിപ്പോർട്ട് ചെയ്തു. അക്രമിയുടെ നില ഗുരതരമാണെന്നാണ് റിപ്പോർട്ട്. 

സംഭവസമയം യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിൽ ഉണ്ടായിരുന്നു. ഇറാനുമായുള്ള കരാർ ചർച്ചകളുമായി ബന്ധപ്പെട്ട് അദ്ദേഹം ഓഫീസിൽ തുടരുന്ന സമയത്താണ് വെടിവെപ്പ് നടന്നത്. അദ്ദേഹം സുരക്ഷിതനാണെന്ന് അധികൃതർ വ്യക്തമാക്കി.

വൈറ്റ് ഹൗസിന്റെ നോർത്ത് ലോണിൽ റിപ്പോർട്ടിങ്ങിലായിരുന്ന എബിസി ന്യൂസ് ലേഖിക സെലീന വാങ് ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർ തുടർച്ചയായി വെടിയൊച്ചകൾ കേട്ടതായി സാക്ഷ്യപ്പെടുത്തി. 

എഫ്.ബി.ഐ സംഘം സംഭവസ്ഥലത്തെത്തി സീക്രട്ട് സർവീസിന് ആവശ്യമായ പിന്തുണ നൽകിയതായി എഫ്.ബി.ഐ. ഡയറക്ടർ കാഷ് പട്ടേൽ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിലവിൽ പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതിനെ തുടർന്ന് വൈറ്റ് ഹൗസിലെ ലോക്ക്ഡൗൺ പിൻവലിച്ചിട്ടുണ്ട്. ഒരു മാസം മുൻപ് വാഷിംഗ്ടൺ ഹിൽട്ടണിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയും സമാനമായ രീതിയിൽ വെടിവെപ്പ് ശ്രമം ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News