KeralaNews

വിവാഹ ദിവസം വീട്ടില്‍ നിന്ന് മുങ്ങിയ വരന്‍ ഒരു മാസത്തിന് ശേഷം മോഷ്ടിച്ച ബൈക്കുമായി പിടിയില്‍!

ആലപ്പുഴ: വിവാഹ ദിവസം വീട്ടില്‍ നിന്ന് മുങ്ങിയ വരന്‍ ഒരു മാസത്തിനു ശേഷം മോഷ്ടിച്ച ബൈക്കുമായി പിടിയില്‍. പാണാവള്ളി പഞ്ചായത്ത് 10ാം വാര്‍ഡ് ചിറയില്‍ ജെസിമിനെയാണ് (26) മോഷ്ടിച്ച ബൈക്കുമായി പൂച്ചാക്കല്‍ പോലീസ് ഇന്നലെ പിടികൂടിയത്. ഒളിവില്‍ കഴിഞ്ഞപ്പോള്‍ തൃപ്പൂണിത്തുറ, തിരുവല്ല എന്നിവിടങ്ങളില്‍ നിന്നു ബൈക്കുകള്‍ മോഷ്ടിച്ച സംഭവത്തിലും ഇയാള്‍ക്കെതിരെ കേസെടുത്തു. ഇടുക്കി രാജകുമാരിയില്‍ നിന്നാണ് ഇയളെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 21ന് ആണ് ജെസിമിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ദിവസം രാവിലെ ഉടനെ വരാമെന്ന് വീട്ടുകാരോട് പറഞ്ഞതിനു ശേഷം ബൈക്കുമെടുത്ത് കടന്നുകളയുകയായിരുന്നു. തന്നെ ആരോ തട്ടിക്കൊണ്ടുപോകുകയാണെന്നും ഉപദ്രവിക്കുന്നുവെന്നും പറഞ്ഞ് ജെസിം ഇതിനിടയില്‍ സുഹൃത്തിന് വാട്‌സാപ്പില്‍ ശബ്ദ സന്ദേശം അയച്ചിരുന്നു. ജെസിമിനെ കാണാതായതോടെ വിവാഹവും മുടങ്ങി.

തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൂച്ചാക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബൈക്കും മൊബൈല്‍ ഫോണും വിറ്റ ശേഷം ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്നു പോലീസ് പറഞ്ഞു. കമ്പം, മധുര, പൊള്ളാച്ചി, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍, ഊട്ടി എന്നിവിടങ്ങളിലും മംഗലാപുരത്തും താമസിച്ചതിനു ശേഷം തിരികെ കേരളത്തിലെത്തി. തുടര്‍ന്ന് കണ്ണൂര്‍, തൃശൂര്‍, മലപ്പുറം, ഇടുക്കി, ആലുവ, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ താമസിച്ചു. നാല് തവണ ഫോണും സിം കാര്‍ഡും മാറ്റിയതിനാല്‍ ഇയാളെ കണ്ടെത്താന്‍ ബുദ്ധിമുട്ടിയെന്ന് പൊലീസ് പറഞ്ഞു.

പൂച്ചാക്കല്‍ സി.ഐ അജി ജി നാഥിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രാജാക്കാട് പോലീസിന്റെ സഹായത്തോടെ രാജകുമാരിയില്‍ നിന്ന് ജെസിമിനെ പിടികൂടിയത്. വിവാഹത്തിന് താത്പര്യമില്ലാത്തതുകൊണ്ടാണ് കടന്നുകളഞ്ഞതെന്നും തട്ടിക്കൊണ്ടുപോയെന്നുള്ള സന്ദേശം പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ അയച്ചതാണെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. തൃപ്പൂണിത്തുറ, കണ്ണൂര്‍, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു ബൈക്കുകള്‍ മോഷ്ടിച്ചതായി ജെസിം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇതില്‍ രണ്ട് ബൈക്കുകള്‍ കണ്ടെത്തി. ജെസിമിനെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button