അലപ്പുഴ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സൗജന്യ ഭക്ഷണ വിതരണം ക്രമീകരിക്കുന്നതിനായി സർക്കാർ 'കമ്മ്യൂണിറ്റി കിച്ചനുകൾ' ആരംഭിക്കുന്നു. ആരോഗ്യ മന്ത്രി കെ. മുരളീധരനാണ് ശനിയാഴ്ച ആലപ്പുഴയിൽ ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവിൽ വിവിധ സംഘടനകൾ രാഷ്ട്രീയ ചിഹ്നങ്ങളും ബാനറുകളും പ്രദർശിപ്പിച്ചുകൊണ്ട് നടത്തിവരുന്ന ഭക്ഷണ വിതരണത്തിന് ഇനി മുതൽ നിയന്ത്രണമുണ്ടാകും.
സർക്കാർ ആശുപത്രികൾ രാഷ്ട്രീയ പാർട്ടികളുടെയോ മറ്റ് സംഘടനകളുടെയോ കൊടികൾ സ്ഥാപിക്കേണ്ട ഇടങ്ങളല്ലെന്ന് മന്ത്രി വ്യക്തമാക്കി. പലയിടങ്ങളിലും വലിയ ബാനറുകൾ കെട്ടിയാണ് ഭക്ഷണ വിതരണം നടക്കുന്നത്. ഇത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണ വിതരണം നടത്താൻ താല്പര്യമുള്ള ഏതൊരു വ്യക്തിക്കോ സംഘടനയ്ക്കോ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണം നേരിട്ട് എത്തിച്ചു നൽകാവുന്നതാണ്. എന്നാൽ വിതരണം ചെയ്യുന്ന സ്ഥലത്ത് സംഘടനകളുടെ പേരോ, ബാനറോ, കൊടിയോ പ്രദർശിപ്പിക്കാൻ അനുമതിയുണ്ടാകില്ല.
ആദ്യ ഘട്ടത്തിൽ ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി നടപ്പിലാക്കുക. തുടർന്ന് സംസ്ഥാനത്തെ മറ്റ് പ്രധാന സർക്കാർ ആശുപത്രികളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും. നിലവിൽ രാഷ്ട്രീയ അനുബന്ധ സംഘടനകളുൾപ്പെടെ നിരവധി സന്നദ്ധ ഗ്രൂപ്പുകൾ ആശുപത്രികളിൽ ഭക്ഷണ വിതരണം നടത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഭക്ഷണ വിതരണം കൂടുതൽ സുതാര്യമാക്കാൻ സർക്കാർ കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം കൊണ്ടുവരുന്നത്.


