‘ഇതേ ചോദ്യം, ഇതേ ഭാഷയില്‍ ഒരുപുരുഷനോട് ചോദിക്കുമായിരുന്നോ’ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഗൗരി കിഷന്‍

കൊച്ചി: ശരീരഭാരത്തെക്കുറിച്ച് അവഹേളനപരമായ ചോദ്യമുയര്‍ത്തിയ യൂട്യൂബര്‍ക്കെതിരേ പ്രതികരിച്ച തനിക്ക് പിന്തുണനല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് നടി ഗൗരി ജി. കിഷന്‍. മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’, തമിഴ് താരസംഘടനയായ നടികര്‍ സംഘം, ചെന്നൈ പ്രസ് ക്ലബ്ബ് തുടങ്ങിയ സംഘടനകള്‍ക്കും തന്നെ പിന്തുണച്ച വ്യക്തികള്‍ക്കുമാണ് നടി നന്ദി പറഞ്ഞത്. തനിക്ക് ലഭിച്ച പിന്തുണ അപ്രതീക്ഷിതവും അതിശക്തവും വിനയാന്വിതയാക്കുന്നതുമായിരുന്നുവെന്ന് അവര്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞദിവസം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ, ഞാനും ഒരു യൂട്യൂബ് വ്‌ളോഗറും തമ്മില്‍ അപ്രതീക്ഷിതമായി സംഘര്‍ഷഭരിതമായി ഒരുസംഭാഷണമുണ്ടായി. കലാകാരന്മാരും മാധ്യമങ്ങളും തമ്മില്‍ എങ്ങനെയുള്ള ബന്ധമാണ് പ്രോത്സാഹിപ്പിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും ചിന്തിക്കാന്‍, ഇതിന് പിന്നിലെ വിശാലമായ പ്രശ്‌നത്തെ അംഗീകരിക്കേണ്ടത് പ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

പൊതുരംഗത്തുള്ള വ്യക്തിയെന്ന നിലയില്‍, സൂക്ഷമപരിശോധന എന്റെ തൊഴിലിന്റെ ഭാഗമാണെന്ന് ഞാന്‍ മനസിലാക്കുന്നു. എങ്കിലും, ഒരു വ്യക്തിയുടെ ശരീരത്തേയോ രൂപത്തേയോ ലക്ഷ്യംവെച്ചുള്ള ചോദ്യങ്ങളും അഭിപ്രായങ്ങളും ഏത് സാഹചര്യത്തിലും അനുചിതമാണ്. അവിടെ എന്റെ ജോലിയായ, ആ സിനിമയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചുപോയി. ഇതേ ചോദ്യം, ഇതേ രൂക്ഷമായ ഭാഷയില്‍ ഒരു പുരുഷനോട് അവര്‍ ചോദിക്കുമായിരുന്നോയെന്ന് ഞാന്‍ ചിന്തിച്ചുപോവുകയാണ്.

പ്രയാസമേറിയഘട്ടത്തില്‍ എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ നന്ദിയുള്ളവാണ്. അത് എനിക്ക് മാത്രമല്ല, ഇതേപോലെയുള്ള സാഹചര്യം നേരിട്ട ഒരുപാടുപേര്‍ക്ക് വേണ്ടിയായിരുന്നു. ഇതൊരു പുതിയ കാര്യമല്ല, ഇന്നും വ്യാപകമാണ്. യാഥാര്‍ഥ്യബോധമില്ലാത്ത സൗന്ദര്യസങ്കല്‍പ്പങ്ങളെ മുന്‍നിര്‍ത്തി, തമാശരൂപേണ ശരീരത്തെ അപമാനിക്കുന്നത് സാധാരണമാകുന്നു. ഇത്തരത്തില്‍ അനുഭവിച്ചിട്ടുള്ള ഏതൊരാള്‍ക്കും, നമുക്ക് പ്രതികരിക്കാന്‍ അനുവാദമുണ്ടെന്ന ഒരു ഓര്‍മപ്പെടുത്തലായി ഇത് മാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നമ്മുടെ അസ്വസ്ഥത പ്രകടിപ്പിക്കാനും, തെറ്റ് സംഭവിക്കുമ്പോള്‍ ചോദ്യം ചെയ്യാനും, ഈ ദുഷിച്ച രീതി അവസാനിപ്പിക്കാന്‍ ശ്രമിക്കാനും നമുക്ക് അവകാശമുണ്ട്.

ഒരു കാര്യം കൂടി വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- ഇത് ഈ വിഷയത്തില്‍ ഉള്‍പ്പെട്ട വ്യക്തിയെ ലക്ഷ്യംവെക്കാനോ ഉപദ്രവിക്കാനോ ഉള്ള ആഹ്വാനമല്ല. മറിച്ച്, കൂടുതല്‍ സഹാനുഭൂതിയോടും വിവേകത്തോടും പരസ്പര ബഹുമാനത്തോടുംകൂടി മുന്നോട്ട് പോകാന്‍ ഉപയോഗിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News