ഗോപൻ സ്വാമിയുടെ സമാധി ഇന്ന് പൊളിക്കും; വൻ പൊലീസ് സന്നാഹം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വിവാദ സമാധി ഇന്ന് പൊളിച്ച് പരിശോധിക്കും. അന്വേഷണ സംഘത്തിന് മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകിയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്‍റെയും പൊലീസിന്‍റെയും നീക്കം.

റൂറൽ എസ്പിയുടെ നേതൃത്വത്തിൽ രാത്രി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. റൂറൽ എആർ ക്യാമ്പിൽ നിന്ന് കൂടുതൽ പൊലീസിനെ വിന്യസിക്കും. ഗോപൻ സ്വാമിയുടെ കല്ലറയിൽ മകൻ രാത്രി പൂജ നടത്തി. 

കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻമാറിയിരുന്നു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പൊലിസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം.

വലിയ പൊലീസ് സന്നാഹത്തോടെയാകും കല്ലറ തുറക്കുക. കല്ലറ തുറന്ന് പരിശോധിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഗോപൻ സ്വാമിയുടെ കുടുംബം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News