ഡിവൈ.എസ്.പി വീട്ടിൽ വന്നിട്ടില്ല;എന്താണ് കളിയെന്ന് അറിയില്ല: തമ്മനം ഫൈസൽ

കൊച്ചി: തന്റെ വീട്ടില്‍ പോലീസുകാര്‍ പങ്കെടുത്ത വിരുന്ന് നടന്നിട്ടില്ലെന്ന് ഗുണ്ടാ നേതാവ് തമ്മനം ഫൈസല്‍. വിരുന്നില്‍ പങ്കെടുത്തെന്ന് പറയുന്ന ഡിവൈ.എസ്.പി. എം.ജി. സാബുവിനെ അറിയില്ല. വീട്ടില്‍ ഒരു ഡിവൈ.എസ്.പിയും വന്നിട്ടില്ല. ആരോപണങ്ങള്‍ക്ക് പിന്നിലെന്താണ് കളിയെന്ന് അറിയില്ലെന്നും കുറച്ചു ശത്രുക്കളുണ്ടെന്ന് ഇതോടെ ഉറപ്പായെന്നും തമ്മനം ഫൈസല്‍ പറഞ്ഞു.

‘എന്റെ വീട്ടില്‍ ഇങ്ങനെയൊരു പാര്‍ട്ടി നടന്നിട്ടില്ല. മൂന്നുപേര്‍ വന്നിരുന്നു. തൊട്ടുപിന്നാലെ പോലീസ് വണ്ടിവന്ന് അവരോടും എന്നോടും സ്‌റ്റേഷനിലേക്ക് വരാന്‍ പറഞ്ഞു. ഉടനെ ഞാന്‍ സ്വന്തം കാറില്‍ സ്റ്റേഷനിലേക്ക് പോയി. മമ്മൂട്ടിയുടെ സിനിമയ്ക്കുപോയിരുന്നു. ഇപ്പോള്‍ സിനിമയ്ക്കും പോകാന്‍ കഴിയാത്ത അവസ്ഥയായി. എന്തിനാണ് ആലുവയില്‍ സിനിമയ്ക്കുപോയതെന്ന് ചോദിച്ചു.

എനിക്ക് സിനിമയ്ക്ക് പോകാന്‍ പാടില്ലേയെന്ന് ഞാന്‍ തിരിച്ചുചോദിച്ചു. അവിടെ കേക്ക് മുറിക്കുമ്പോള്‍ നീ അവിടെ നില്‍ക്കുന്നുണ്ടായിരുന്നല്ലോയെന്ന് ചോദിച്ചു. ഞാന്‍ അതേയെന്ന് പറഞ്ഞു. ഇപ്പോള്‍ എന്തൊക്കെ കേസുണ്ടെന്ന് ചോദിച്ചു, ഒന്നുമില്ല, സ്വസ്ഥമായി ഇരിക്കുയാണെന്ന് മറുപടി പറഞ്ഞു. പത്തുമിനിറ്റുപോലും എടുത്തിട്ടില്ലെന്നതാണ് സത്യം. ഉടനെ വിടുകയും ചെയ്തു’, തമ്മനം ഫൈസല്‍ പറഞ്ഞു.

‘എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങള്‍ നടത്തിയാലല്ലേ ഞാന്‍ പേടിക്കേണ്ട കാര്യമുള്ളൂ. എന്താണ് സത്യാവസ്ഥ എന്നെന്നിക്ക് മനസിലാവുന്നില്ല. ഇവിടുന്ന് ഡിവൈ.എസ്.പിയെ പിടിച്ചിട്ടില്ല, ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല. ഡിവൈ.എസ്.പി. എം.ജി. സാബുവിനെ അറിയില്ല. പണ്ടുകാലത്ത് ചില കേസുകള്‍ ഉണ്ടായിരുന്നു. അന്ന് സ്റ്റേഷനുകള്‍ കയറിയിറങ്ങിയപ്പോള്‍ ചിലപ്പോള്‍ കണ്ടിട്ടുണ്ടാവാം’, ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.

‘മുമ്പ് വേശ്യാലയത്തില്‍നിന്ന് ഇറങ്ങിയോടിയെന്ന് വാര്‍ത്ത വന്നു. അതില്‍ ഞാനുണ്ടായിരുന്നില്ല. മറ്റൊരു വാര്‍ത്തയും വന്നു. അതിലും ഞാനില്ല. ഡിവൈ.എസ്.പി. എന്റെ വീട്ടില്‍ ഒളിച്ചിരുന്നുവെന്ന് ഇപ്പോള്‍ പറയുന്നു. അതിലും ഞാനില്ല. എന്താണ് കഥയെന്ന് എനിക്ക് മനസിലാവുന്നില്ല. കഴിഞ്ഞദിവസമാണ് ആദ്യമായി സ്റ്റേഷനിലേക്ക് വരാന്‍ പറയുന്നത്. ഗുണ്ടാലിസ്റ്റിന്റെ എന്റെ പേരില്ല. ആരോപണങ്ങള്‍ ഫെയ്ക്കാണ്’.

‘എന്റെ വീട്ടില്‍ ഒരാള്‍ക്കും വരാന്‍ പാടില്ലേ. ഡിവൈ.എസ്.പി. വന്നില്ലെന്നത് വേറെ കാര്യം. എന്റെ വീട്ടില്‍ ഒരു വിരുന്ന് സംഘടിപ്പിക്കാന്‍ പാടില്ലേ? ഞാന്‍ വിലക്കപ്പെട്ട ആളാണോ? ഞാന്‍ വല്ല തീവ്രവാദക്കേസിലും പ്രതിയാണോ? വെറുതേ ഓരോന്ന് അടിച്ചിറക്കുകയാണ്. ചെറുപ്പകാലത്ത് തമ്മനം ഭാഗത്ത് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് കഴിഞ്ഞ് 24 വര്‍ഷമായി. മരട് അനീഷ് എന്റെകൂടെ നടന്നിരുന്നതാണ്, വേറൊന്നും അറിയാന്‍ പാടില്ല’, ഫൈസല്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News