അഹമ്മദാബാദ്: ഗുജറാത്തിൽ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 4.26 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ടോയ്ലറ്റിലെ സ്പീക്കർ ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ ബിസ്കറ്റുകൾ കണ്ടെത്തിയത്.
വിമാന എഞ്ചിനിയർമാരുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ടോയ്ലറ്റ് സ്പീക്കർ ബോക്സ് തുറന്ന് പരിശോധിച്ചത്. കറുത്ത ടേപ്പിൽ പൊതിഞ്ഞ രണ്ട് പായ്ക്കറ്റുകളിൽ നിന്നാണ് 24 വിദേശ നിർമ്മിത 24 കാരറ്റ് സ്വർണ്ണ ബിസ്കറ്റുകൾ കണ്ടെത്തിയത്. 2799.3 ഗ്രാം (2.8 കിലോ) വരുന്ന സ്വർണ്ണമാണ് കണ്ടെത്തിയത്.
സ്വർണത്തിനവകാശവാദമുന്നയിച്ച് യാത്രക്കാരോ ക്രൂ അംഗങ്ങളോ മുമ്പോട്ട് വരാത്ത സാഹചര്യത്തിൽ കസ്റ്റംസ് നിയമപ്രകാരം ഇവ അവകാശികളില്ലാത്ത സ്വർണമായി കണക്കാക്കും. സംഭവത്തിൽ വിശദാന്വേഷണം നടന്നുവരികയാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

