26.2 C
Kottayam
Friday, April 19, 2024

കേരളത്തിന് ചരിത്ര നേട്ടം,ഗോകുലം ഐ ലീഗ് ചാമ്പ്യന്മാര്‍

Must read

കൊൽക്കത്ത:ഐ ലീഗ് ഫുട്ബോൾ കിരീടം ഇതാദ്യമായി ഗോകുലം കേരളയുടെ ചിറകിലേറി കേരളത്തിലേയ്ക്ക്. ലീഗിലെ അവസാന മത്സരത്തിൽ മണിപ്പൂരിൻറെ ട്രാവുവിനെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് തകർത്താണ്. ഗോകുലം കിരീടം സ്വന്തമാക്കിയത്.കേരള പോലീസ് രണ്ടുവട്ടം ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയശേഷം ഇതാദ്യമായാണ് ഒരു കേരള ടീം ദേശീയ ഫുട്ബോൾ കിരീടത്തിൽ മുത്തമിടുന്നത്.ഗോകുലത്തിന്റെ രണ്ടാം ദേശീയ കിരീടമാണിത്. നിലവിലെ ഡ്യൂറന്റ് കപ്പ് ചാമ്പ്യന്മാരാണ് ഗോകുലം.ഈ വിജയത്തോടെ എ.എഫ്.സി കപ്പിന് ടീം യോ​ഗ്യത നേടി

പതിനഞ്ച് കളികളിൽ നിന്ന് ഇരുപത്തിയൊൻപത് പോയിന്റുമായാണ് ഗോകുലം ചാമ്പ്യന്മാരായത്. അവസാന മത്സരത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് തോൽപിച്ച ഗോവ ചർച്ചിൽ ബ്രദേഴ്സിനും ഇരുപത്തിയൊൻപത് പോയിന്റുണ്ടെങ്കിലും മികച്ച ഗോൾ ശരാശരിയാണ് ഗോകുലത്തിന് കിരീടം ഉറപ്പിച്ചത്.ഗോകുലം പതിനഞ്ച് കളികളിൽ ഒൻപതെണ്ണം ജയിക്കുകയും നാലെണ്ണത്തിൽ തോൽക്കുകയും ചെയ്തു. രണ്ടെണ്ണം സമനിലയിലായി.മുപ്പത് ഗോൾ അടിച്ചപ്പോൾ പതിനേഴെണ്ണം മാത്രമാണ് വഴങ്ങിയത്.

തുടക്കത്തിൽ ഗോൾ വഴങ്ങുകയും നിറംമങ്ങി തപ്പിത്തടഞ്ഞ് കളിക്കുകയും ചെയ്തശേഷമാണ് സ്വിച്ചിട്ടപോലെ ഗോകുലം തിരിച്ചുവന്നത്. ഏഴ് മിനിറ്റിൽ മൂന്ന് ഗോൾ നേടിക്കൊണ്ടായിരുന്നു അവിശ്വസനീയമായ തിരിച്ചുവരവ്. . ഇരുപത്തിനാലാം മിനിറ്റിൽ ഗോൾയന്ത്രം ബിദ്യാസാഗർ സിങ്ങിന്റെ ഗോളിൽ ട്രാവുവാണ് ആദ്യം മുന്നിലെത്തിയത്. എഴുപതാം മിനിറ്റിലാണ് ഗോകുലം തിരിച്ചടിച്ചത്. അഫ്ഗാൻ താരം ഷെരീഫിന്റെ ഫ്രീകിക്കിലൂടെ. നാലു മിനിറ്റിനുള്ളിൽ എമിൽ ബെന്നി ലീഡ് നേടിക്കൊടുത്തു. എഴുത്തിയേഴാം മിനിറ്റിൽ ഡെന്നിസ് മൂന്നാം ​ഗോൾ നേടി. മത്സരമവസാനിക്കാൻ സെക്കൻഡുകൾ ബാക്കിനിൽക്കേ മുഹമ്മദ് റാഷിദ് ടീമിനായി ​ഗോൾനേട്ടം പൂർത്തിയാക്കി.

ആദ്യ നിമിഷങ്ങളിൽ മികച്ച മുന്നേറ്റങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞു. അഞ്ചാം മിനിറ്റിൽ ഗോകുലത്തിന് മികച്ച അവസരം ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാൻ താരത്തിന് സാധിച്ചില്ല. ആറാം മിനിറ്റിൽ ഗോകുലത്തിന്റെ ഡെന്നീസ് അഗ്വാരെയെ ഫൗൾ ചെയ്തതിന് ഗോകുലത്തിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. അഫ്ഗാൻ താരം ഷരീഫാണ് കിക്കെടുത്തത്. പക്ഷേ അദ്ദേഹത്തിന്റെ കിക്ക് പ്രതിരോധ മതിലിൽ തട്ടിത്തെറിച്ചു.

12-ാം മിനിട്ടിൽ ഗോകുലത്തിന്റെ വിൻസിയുടെ ലോങ് റേഞ്ചർ ട്രാവുവിന്റെ ഗോൾകീപ്പർ കൈയ്യിലൊതുക്കി. 15-ാം മിനിറ്റിൽ ട്രാവുവിന്റെ ജോസഫ് മികച്ച മുന്നേറ്റം നടത്തി ഗോകുലം പോസ്റ്റിലേക്ക് ഷോട്ടുതിർത്തെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
21-ാം മിനിറ്റിൽ മലയാളി താരം എമിലിന്റെ കിടിലൻ ലോങ്റേഞ്ചർ ട്രാവും ഗോൾകീപ്പർ അമൃത് കൈയ്യിലൊതുക്കി. എന്നാൽ 23-ാം മിനിറ്റിൽ ഗോകുലത്തിന്റെ നെഞ്ചിൽ നിറയൊഴിച്ചുകൊണ്ട് ട്രാവു ലീഡെടുത്തു.

ട്രാവുവിന്റെ ഗോളടിയന്ത്രം വിദ്യാസാഗർ സിങ്ങാണ് ടീമിനായി ഗോൾ നേടിയത്. ബോക്സിന് വെളിയിൽ വെച്ച് പന്ത് സ്വീകരിച്ച വിദ്യാസാഗർ പന്ത് കൃത്യമായി വലയിലെത്തിച്ചു. വിദ്യാസാഗറിന്റെ ഷോട്ട് നോക്കി നിൽക്കാനേ ഗോൾകീപ്പർ ഉബൈദിന് സാധിച്ചുള്ളൂ. വിദ്യാസാഗർ ഈ സീസണിൽ നേടുന്ന 12-ാം ഗോളാണിത്. ഗോൾ നേടിയതോടെ ട്രാവു കൂടുതൽ ഉണർവോടെ കളിച്ചു. ഗോകുലം കൂടുതൽ പരുങ്ങലിലായി.

36-ാം മിനിട്ടിൽ വീണ്ടും വിദ്യാസാഗർ ബോക്സിലേക്ക് ഷോട്ടുതിർത്തെങ്കിലും പന്ത് ഉബൈദ് കൈയ്യിലൊതുക്കി. 41-ാം മിനിട്ടിൽ ഗോകുലത്തിന് മത്സരത്തിലെ ആദ്യ കോർണർ ലഭിച്ചു. എന്നാൽ നവോച്ച സിങ്ങെടുത്ത കിക്ക് പാഴായിപ്പോയി. ഇതിനുശേഷം ആദ്യ പകുതിയിൽ കാര്യമായ നീക്കങ്ങൾ നടത്താൻ ഇരുടീമുകൾക്കും കഴിഞ്ഞില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോകുലത്തിന്റെ ഡെന്നിസ് ഒരു കിടിലൻ ഷോട്ടുതിർത്തെങ്കിലും ഗോൾകീപ്പർ അമൃത് അത് തട്ടിയകറ്റി. 51-ാം മിനിട്ടിൽ ട്രാവുവിന്റെ ചാൻസോയ്ക്ക് മികച്ച അവസരം ലഭിച്ചു. ബോക്സിനകത്തുവെച്ച് പന്ത് ഗോൾ കീപ്പർ ഉബൈദിന്റെ തലയ്ക്ക് മുകളിലൂടെ കോരിയിടാനുള്ള ശ്രമം എന്നാൽ ഫലവത്തായില്ല. പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

53-ാം മിനിട്ടിൽ ട്രാവുവിന്റെ കെ.കെ.സിങ്ങിന് ഒരു ഓപ്പൺ ചാൻസ് ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ ഗോകുലത്തിന്റെ നവോച്ച സിങ്ങിന്റെ ഉഗ്രൻ ഷോട്ട് ട്രാവു ക്രോസ് ബാറിനെ ചുംബിച്ചുകൊണ്ട് പുറത്തേക്ക് പോയി.രണ്ടാം പകുതിയിൽ ഗോകുലം ആക്രമിച്ച് കളിച്ചപ്പോൾ പ്രതിരോധത്തിന് കൂടുതൽ ശ്രദ്ധ ചെലുത്തിയാണ് ട്രാവു കളിച്ചത്. 62-ാം മിനിട്ടിൽ ഗോകുലത്തിന്റെ ഡെന്നീസിന്റെ തകർപ്പൻ ഹെഡ്ഡർ ട്രാവു പോസ്റ്റിലുരസി കടന്നുപോയി.

66-ാം മിനിട്ടിൽ ഗോകുലത്തിന്റെ എമിൽ ബെന്നിയ്ക്ക് ഓപ്പൺ ചാൻസ് ബോക്സിനകത്തുവെച്ച് ലഭിച്ചെങ്കിലും താരത്തിന് അത് വലയിലെത്തിക്കാനായില്ല. പന്ത് പുറത്തേക്ക് പറന്നു.67-ാം മിനിട്ടിൽ വിൻസിയുടെ ക്രോസ് ട്രാവുവിന്റെ പ്രതിരോധതാരത്തിന്റെ കാലിൽ തട്ടി വലയിൽ കടന്നെങ്കിലും റഫറി ഗോൾകിക്ക് വിധിച്ചു. വിൻസി ലൈൻ മറികടന്നാണ് പാസ് നൽകിയത്.

തൊട്ടടുത്ത മിനിട്ടിൽ 69-ാം മിനിട്ടിൽ ഗോകുലത്തിന് ബോക്സിന് തൊട്ടുവെളിയിൽ വെച്ച് ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത ഗോകുലത്തിന്റെ അഫ്ഗാൻ താരം ഷരീഫ് പന്ത് അനായാസം വലയിലെത്തിച്ച് ടീമിന് സമനില സമ്മാനിച്ചു.തൊട്ടുപിന്നാലെ 74-ാം മിനിട്ടിൽ എമിൽ ബെന്നിയിലൂടെ ഗോകുലം ലീഡ് രണ്ടാക്കി. ബോക്സിനകത്തേക്ക് പന്തുമായി കുതിച്ച എമിൽ ബെന്നി ഗോൾകീപ്പർ അമൃതിന്റെ കാലുകൾക്കിടയിലൂടെ പന്ത് വലയിലെത്തിച്ച് ഗോകുലത്തിനായി രണ്ടാം ഗോൾ നേടി. ഇതോടെ ട്രാവു ഞെട്ടി.

രണ്ടാം ഗോൾ നേടിയിട്ടും ഗോകുലം ആക്രമണം നിർത്തിയില്ല. അതിന്റെ ഭാഗമായി 77-ാം മിനിട്ടിൽ ടീം ലീഡ് മൂന്നാക്കി ഉയർത്തി. ഇത്തവണ സൂപ്പർതാരം ഡെന്നീസാണ് ടീമിനായി മൂന്നാം ഗോൾ നേടിയത്.ബോക്സിനകത്തുവെച്ച് പന്ത് സ്വീകരിച്ച ഡെന്നീസ് ഗോൾകീപ്പർ അമൃതിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ടു. പന്ത് പോസ്റ്റിൽ തട്ടി വലയിൽ കയറി. ഇതോടെ സ്കോർ 3-1 എന്ന നിലയിലായി. അവിശ്വസനീയ പ്രകടനമാണ് ഗോകുലം രണ്ടാം പകുതിയിൽ കാഴ്ചവെച്ചത്

പിന്നീട് പൂർണമായും പ്രതിരോധത്തിലേക്ക് ശ്രദ്ധിച്ച ഗോകുലം മത്സരമവസാനിക്കാൻ സെക്കൻഡുകൾ ശേഷിക്കേ മുഹമ്മദ് റാഷിദിലൂടെ നാലാം ഗോൾ നേടി വിജയമുറപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week