നടൻ വിജയകാന്തിന്റെ കാൽവിരലുകൾ മുറിച്ചു മാറ്റി;രോഗസൗഖ്യം ആശംസിച്ച് രജനീകാന്ത്

ചെന്നൈ: നടൻ വിജയകാന്തിന്റെ മൂന്ന് കാൽവിരലുകൾ മുറിച്ചു മാറ്റി. കടുത്ത പ്രമേഹബാധയെ തുടർന്നാണ് വിരലുകൾ നീക്കം ചെയ‌്തത്. പ്രമേഹം കൂടിയതിനെ തുടർന്ന് ശരീരത്തിന്റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞിരുന്നു. ഇതാണ് വിരലുകൾ പെട്ടെന്ന് മുറിച്ചുമാറ്റാൻ കാരണം. ശസ്ത്രക്രിയക്ക് ശേഷം വിജയകാന്ത് ആശുപത്രിയിൽ തുടരുകയാണെന്നും, രണ്ടു ദിവസത്തിനകം വീട്ടിൽ തിരിച്ചെത്തുമെന്നും ഡി.എം.ഡി.കെ പാർട്ടി പത്ര കുറിപ്പിലൂടെ അറിയിച്ചു.

പ്രമേഹ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടനും ഡിഎംഡികെ പാര്‍ട്ടി പ്രസിഡന്‍റുമായ വിജയകാന്തിന് (Vijayakanth) രോഗസൌഖ്യം ആശംസിച്ച് രജനീകാന്ത് (Rajinikanth). പ്രിയ സുഹൃത്ത് വിജയകാന്തിന് വേഗത്തില്‍ രോഗസൌഖ്യം ഉണ്ടാവട്ടെയെന്നും മുന്‍പത്തേതുപോലെ ക്യാപ്റ്റനായി ഗര്‍ജിക്കട്ടെയെന്നും താന്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയാണെന്ന് രജനി ട്വീറ്റ് ചെയ്‍തു.

രോഗബാധയെ തുടർന്ന് വിദേശത്ത് ചികിത്സ നടത്തിയിരുന്ന വിജയകാന്തിനെ 2021 മേയിൽ പനിയും ശ്വാസതടസവും ഉണ്ടായതിനെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അനാരോഗ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് വിജയകാന്ത്. 2016നു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലൊന്നും അദ്ദേഹം മത്സരിച്ചിട്ടില്ല. ചികിത്സ പൂര്‍ത്തിയായി ഏതാനും ദിവസത്തിനകം അദ്ദേഹം വീട്ടില്‍ തിരിച്ചെത്തുമെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും ഡിഎംഡികെ പ്രസ്താവനയിലൂടെ പാര്‍ട്ടി അണികളെ അറിയിച്ചിട്ടുണ്ട്.

ഒരു കാലത്ത് തമിഴ് സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളായിരുന്ന വിജയകാന്ത് 2005ലാണ് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. 2006ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഡിഎംഡികെ 8.4 ശതമാനം വോട്ടുകള്‍ നേടിയിരുന്നു. പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ വോട്ട് ഷെയര്‍ വര്‍ധിപ്പിച്ച പാര്‍ട്ടി 2011 നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സഖ്യത്തിനൊപ്പം ചേര്‍ന്നു. മത്സരിച്ച 41 സീറ്റില്‍ 29 സീറ്റുകളിലും വിജയിക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ ജയലളിതയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് മുന്നണി വിടുകയും 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കി. പക്ഷേ വന്‍ പരാജയമാണ് പാര്‍ട്ടി നേരിട്ടത്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ വിസികെ, എംഡിഎംകെ എന്നിവയുമായും ഇടതു പാര്‍ട്ടികളുമായും സഖ്യത്തിലേര്‍പ്പെട്ട ഡിഎംഡികെയ്ക്ക് വീണ്ടും പരാജയം നേരിടേണ്ടിവന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News