സുരേഷ് ഗോപിയുടെ സഹോദരന്‍ വഞ്ചനാ കേസില്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ അറസ്റ്റില്‍. സ്വത്ത് വില്‍പ്പനയുമായി ബന്ധപ്പെട്ട വഞ്ചനാ കേസിലാണ് 55കാരനായ സുനില്‍ ഗോപിയെ കോയമ്പത്തൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് പോലീസ് പിടികൂടിയത്. കോടതി രജിസ്‌ട്രേഷന്‍ അസാധുവാക്കിയ സ്വത്ത് വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

കോയമ്പത്തൂര്‍ ജി. എന്‍. മില്‍ റോഡിലെ ഗിരിധരന്‍(36) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുനില്‍ ഗോപി, റീന, ശിവദാസ് എന്നിവര്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്. കോയമ്പത്തൂര്‍ നവക്കര മാവുത്തംപതി വില്ലേജിലെ മയില്‍ സ്വാമിയുടെ 4.52 ഏക്കര്‍ ഭൂമി സുനില്‍ ഗോപി വാങ്ങിയിരുന്നു. ഇതിനിടെ ഈ സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട് സിവില്‍ കേസ് കോടതിയില്‍ എത്തിയതോടെ കോടതി വില്‍പ്പന അസാധുവാക്കി.

ഇക്കാര്യം മറച്ചുവെച്ച് വ്യവസായിയായ ഗിരിധരന് സ്ഥലം കൈമാറാനായി 97 ലക്ഷം രൂപ മുന്‍കൂര്‍ പണം കൈപ്പറ്റുകയും 2021 നവംബര്‍ 24 ന് രജിസ്‌ട്രേഷന്‍ ചെയ്ത നല്‍കുകയും ചെയ്തത്. പണം വാങ്ങിയത് മറ്റ് രണ്ട് പ്രതികളും ചേര്‍ന്നാണ്. തുടര്‍ന്ന് ഗിരിധരന്റെ അന്വേഷണത്തിലാണ് സ്ഥലത്തിന്റെ പേരില്‍ സിവില്‍ കേസ് നിലനില്‍ക്കുന്നതായും സ്ഥലം മറ്റൊരാളുടെ പേരിലാണെന്ന കാര്യവും കണ്ടെത്തിയത്. സുനില്‍ ഗോപിയോട് പണം തിരിച്ചു ചോദിക്കുകയും വഞ്ചിച്ച കാര്യം അന്വേഷിക്കുകയും ചെയ്‌തെങ്കിലും മറുപടി ലഭിച്ചില്ല.

ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതിനിടെ സുനില്‍ ഗോപി ലഭിച്ച പണം മറ്റ് രണ്ട് പ്രതികളുടെ അക്കൗണ്ടുകളിലും നിക്ഷേപിച്ച് കബളിപ്പിക്കാന്‍ ശ്രമിച്ചതോടെ പോലീസ് കോഴിക്കോട് നിന്ന് ഇയാളെ ശനിയാഴ്ച കസ്റ്റഡിയിലെടുക്കുകയും ഞായറാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി ജയിലിലടയ്ക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News