റഫാല്‍ ഇടപാട്: ഇടനിലക്കാരന് കിട്ടിയത് 65 കോടി; വെളിപ്പെടുത്തി ഫ്രഞ്ച് മാധ്യമം

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ 65 കോടി രൂപയുടെ കൈക്കൂലി ഇടനിലക്കാരന് കിട്ടിയെന്ന് വെളിപ്പെടുത്തല്‍. ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഫ്രാന്‍സിലെ ദസ്സോ ഏവിയേഷനില്‍ നിന്ന് 36 യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ കോഴ ലഭിച്ചുവെന്ന ആരോപണം ശരിവെക്കുന്ന രേഖകളാണ് മീഡിയപാര്‍ട്ട് പുറത്തുവിട്ടത്.

വ്യാജ ഇന്‍വോയിസ് ആണ് പണം കൈമാറാനായി ദസ്സോ ഏവിയേഷന്‍ ഉപയോഗിച്ചത്. 2018ല്‍ തന്നെ കൈക്കൂലി കൈമാറിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടും അന്വേഷിക്കുന്നതില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.7.8 ബില്ല്യണ്‍ യൂറോയ്ക്കാണ് ഇന്ത്യ ദസ്സോ ഏവിയേഷനില്‍ നിന്ന് 36 പോര്‍ വിമാനങ്ങള്‍ വാങ്ങിയത്.

മൗറീഷ്യസ് ആസ്ഥാനമായ ഇന്റര്‍സ്റ്റെല്ലാര്‍ ടെക്നോളജീസ് എന്ന കമ്പനി മുഖേനെയാണ് കോഴപ്പണം കൈമാറിയിരിക്കുന്നത്. ഐടി കരാറുകളുടേയും മറ്റ് ബില്ലുകളുടേയും മറവിലാണ് സുഷിന്‍ ഗുപ്ത എന്ന ഇടനിലക്കാരന് പണം കൈമാറിയത്. ഇവയെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജമാണെന്ന് കണ്ടെത്തിയ ബില്ലുകളില്‍ ദസ്സോ എന്ന വാക്കുപോലും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2018 ഒക്ടോബര്‍ 11ന് മൗറീഷ്യസിലെ അറ്റോണി ജനറലിന്റെ ഓഫീസ് വഴി ഇടനിലക്കാരന് കോഴ നല്‍കിയതിന്റെ എല്ലാ രേഖകളും ഇടനിലക്കാരന് ലഭിച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഇത് കൈമാറി. ഈ വിവരം സിബിഐക്ക് ലഭിക്കുമ്പോള്‍ റഫാല്‍ ഇടപാട് അന്വേഷിക്കണമെന്ന പരാതി സിബിഐക്ക് മുന്നിലുണ്ടായിരുന്നു. വിവരങ്ങള്‍ ലഭിച്ചിട്ടും അന്വേഷിക്കാന്‍ സിബിഐയോ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റോ തയ്യാറായില്ലെന്നും മീഡിയപാര്‍ട്ട് ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News