കരിപ്പൂർ വിമാനത്താവളത്തിലെ സിബിഐ റെയ്ഡ്,നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ സിബിഐ റെയ്ഡിൽ ഗുരുതര ക്രമക്കേടുകൾ നടത്തിയെന്ന് കണ്ടെത്തിയ നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സുപ്രണ്ട് ഗണപതി പോറ്റി, ഇൻസ്പെക്ടർമാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവിൽദാർ ഫ്രാൻസിസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്‌. സിബിഐ റെയ്ഡിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് കണക്കിൽപെടാത്ത പണവും സ്വർണവും പിടികൂടിയിരുന്നു.

കസ്റ്റംസ് ഡ്യൂട്ടി ഓഫീസിൽ നിന്ന് 650 ഗ്രാം സ്വർണമാണ് സിബിഐ പിടിച്ചെടുത്തത്. മൂന്നരലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് കണ്ടെടുത്തു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് 750 ഗ്രാം സ്വർണവും പിടികൂടി. വിദേശ സിഗരട്ട് പെട്ടികളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. സ്വർണം പിടികൂടിയ യാത്രക്കാരുടെ പാസ്പോർട്ട് വാങ്ങി വച്ചശേഷം സിബിഐ വിട്ടയച്ചു. പത്തംഗ സിബിഐ ഉദ്യോഗസ്ഥരുടെ റെയ്ഡ് 24 മണിക്കൂർ നീണ്ടു. ചൊവ്വ പുലർച്ചെ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ബുധനാഴ്ച്ച പുലർച്ചെയാണ്. ഒരാഴ്ച്ചയായി കസ്റ്റംസ് ഉദ്യോഗസ്ഥർ സിബിഐയുടെ നിരീക്ഷണത്തിലായിരുന്നു.

കരിപ്പൂരില്‍ അടുത്തിടെ സ്വര്‍ണക്കടത്ത് വ്യാപകമായിരുന്നു. നിരവധി പേരെ കള്ളക്കടത്ത് സ്വര്‍ണവുമായി ബന്ധപ്പെട്ട് പിടികൂടുകയും ചെയ്തിരുന്നു. കസ്റ്റംസിന്റെ പരിശോധന സംവിധാനങ്ങളില്‍ പിഴവുണ്ടോയെന്ന് പരിശോധിക്കുന്നതിന് കൂടിയാണ് ഇപ്പോഴത്തെ റെയ്ഡ് എന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News