നാലര വയസുകാരിയുടെ തൂക്കം വെറും പത്ത് കിലോ! കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച കുട്ടി നാളുകളായി പട്ടിണിയില്‍; പൊട്ടിയ കുടല്‍ ഭാഗം തുന്നിച്ചേര്‍ത്തു

കോട്ടയം: ക്രൂരമായി പീഡിപ്പിക്കപ്പെട്ട ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിയുന്ന കുഞ്ഞ് നാളുകളായി പട്ടിണിയിലായിരുന്നെന്ന് സൂചന. നാലര വയസുകാരിയായ കുട്ടിക്ക് പത്ത് കിലോ മാത്രമാണ് തൂക്കം. ഏതാനും നാളായി പട്ടിണിയിലാണെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തല്‍. ഇതു ശരാശരിയിലും കുറവാണ്.

കഴിഞ്ഞ ദിവസമാണ് ഗുരുതരമായി പരുക്കേറ്റ നിലയില്‍ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ പരുക്കുണ്ട്. കുഞ്ഞിന്റെ കുടലും മലാശയവും ചേരുന്ന ഭാഗത്ത് പൊട്ടിയിട്ടുണ്ട്. പീഡനം മൂലമാകാം ഈ ഭാഗത്ത് പരുക്കേറ്റതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ശരീരത്തില്‍ പല സ്ഥലങ്ങളിലും പരുക്കുണ്ട്. തുടയെല്ല് പൊട്ടിയ നിലയിലാണ്.

ശുചിമുറിയില്‍ വീണു പൊട്ടിയതെന്നാണ് മാതാപിതാക്കളുടെ മറുപടി. കുഞ്ഞിന്റെ പൊട്ടിയ കുടല്‍ ഭാഗം കൊളോസ്റ്റമി ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. മുറിവുണങ്ങുന്നതിനും പനി നിയന്ത്രിക്കുന്നതിനുമുള്ള ചികിത്സയാണു നല്‍കുന്നത്.

മൂവാറ്റുപുഴ പെരുമറ്റത്ത് വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശിയുടെ ആദ്യ ഭാര്യയിലുള്ള കുട്ടിക്കാണു പരുക്കേറ്റത്. എങ്ങനെയാണ് പരുക്കെന്നു സ്ഥിരീകരിച്ചിട്ടില്ല. പനിയും ഛര്‍ദിയും മൂലമാണ് കുഞ്ഞിനെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിടി സ്‌കാന്‍ പരിശോധനയിലാണ് ആന്തരികാവയവങ്ങളിലെ മുറിവു കണ്ടത്.

കുഞ്ഞിനു കടുത്ത വയറുവേദനയുണ്ടായി വയറ്റില്‍ നിന്നു രക്തം പോയതോടെ സന്നദ്ധസംഘടനയാണു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസം സ്വദേശിയുടെ മൂന്നര വയസ്സുള്ള രണ്ടാമത്തെ കുട്ടിക്കും വയറു വേദനയും അസ്വസ്ഥതകളും ഉണ്ട്. ഈ കുട്ടിയെയും പരിശോധനയ്ക്കു വിധേയമാക്കി. നാലര വയസ്സുകാരിക്കും അനുജത്തിക്കും വയറു വേദന അനുഭവപ്പെടാറുണ്ടായിരുന്നു എന്നാണു പിതാവിന്റെ മൊഴി.

ആന്തരികാവയവങ്ങളില്‍ അണുബാധയും പഴുപ്പും ഉണ്ടായതു കൊണ്ടാകാം ഇതെന്നാണു പോലീസ് പറയുന്നത്. വീഴ്ചയിലെ ആഘാതം മൂലവും ആന്തരികാവയവങ്ങളില്‍ ക്ഷതമുണ്ടായി അണുബാധ ഉണ്ടാകാം. പ്രകൃതിവിരുദ്ധ പീഡനമാണോ എന്നു ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News