കശ്മീരിൽ മിന്നൽപ്രളയത്തിൽ നാല് മരണം, നിരവധി പേരെ കാണാതായി, വാഹനങ്ങൾ ഒലിച്ചുപോയി

കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിൽ നാല് മരണം, നിരവധി പേരെ കാണാതായി, വാഹനങ്ങൾ ഒലിച്ചുപോയി

ശ്രീനഗർ: ജമ്മു കശ്മീരിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലും നാല് പേർ മരിച്ചു. നിരവധി പേരെ കാണാതായി. പൂഞ്ച്, രജൗരി ജില്ലകളിൽ ജനജീവിതം ദുസ്സഹമായതോടെ നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.

മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. പൂഞ്ചിലെ നൂനബന്ദി ഗ്രാമത്തിൽ വീട് തകർന്ന് നസിയ കൗസർ എന്ന 28 വയസ്സുകാരി മരിച്ചു, ഇവരുടെ ഭർത്താവിനും മൂന്ന് കുട്ടികൾക്കും പരിക്കേറ്റു. മാറോട്ടിൽ ഒരു പെൺകുട്ടി ഒഴുക്കിൽപ്പെട്ട് മരിക്കുകയും മറ്റൊരിടത്ത് തിരിച്ചറിയാത്ത ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. കൂടാതെ, ലോവർ മുറയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ഒരു കുടുംബത്തിലെ ആറ് പേരെ കാണാതായിട്ടുണ്ട്.

പൂഞ്ച് ജില്ലയിലെ സുരൻകോട്ട് താലൂക്കിനെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. രാജൗരി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് നൂറുകണക്കിന് ആളുകൾക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടി വന്നു. കനത്ത മഴയിൽ വീടുകൾ തകരുകയും വസ്തുവകകൾക്ക് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിലിലും പ്രളയത്തിലും നിരവധി വാഹനങ്ങൾ ഒലിച്ചുപോയിട്ടുണ്ട്. 

മോശം കാലാവസ്ഥയെത്തുടർന്ന് അമർനാഥ് യാത്രയും വൈഷ്‌ണോ ദേവി യാത്രയും താൽക്കാലികമായി നിർത്തിവെച്ചു. തീർത്ഥാടകരുടെ സുരക്ഷ മുൻനിർത്തി പഹൽഗാം, ബൽതാൽ പാതകളിലൂടെയുള്ള യാത്രകൾ തടഞ്ഞിരിക്കുകയാണ്. റൂട്ട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ യാത്ര പുനരാരംഭിക്കൂ എന്ന് അധികൃതർ അറിയിച്ചു.

പ്രളയക്കെടുതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള തന്റെ ഡൽഹി സന്ദർശനം പാതിവഴിയിൽ നിർത്തിവെച്ച് ജമ്മുവിലേക്ക് മടങ്ങി. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനും ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനുമാണ് ഭരണകൂടം മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്.

വരും ദിവസങ്ങളിലും കാലാവസ്ഥ മോശമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകി. ദുരിതബാധിതർക്ക് ആവശ്യമായ സഹായമെത്തിക്കാൻ രക്ഷാസേനയും ഭരണകൂടവും തീവ്രശ്രമം തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News