സ്രാങ്കും തൊഴിലാളികളും ഉറങ്ങിപ്പോയി; ബോട്ട് കരയിലേക്ക് ഇടിച്ചുകയറി

ചാവക്കാട്: സ്രാങ്കും സംഘവും ഉറങ്ങിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ബോട്ട് കടപ്പുറത്തേക്ക് ഇടിച്ചുകയറി. ഒരാള്‍ക്ക് പരിക്കേറ്റു. ബേപ്പൂര്‍ സ്വദേശികളായ റഷീദ്, ഫിറോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സോഡിയാക്ക് എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബംഗാള്‍ സ്വദേശി തമീര്‍ ഗജ്ജിക്കാണ് (50) പരിക്കേറ്റത്. കണങ്കാലിന് മുറിവേറ്റ ഇയാളെ ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തമീറിനെ കൂടാതെ സ്രാങ്കും നാല് തൊഴിലാളികളുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. എടക്കഴിയൂര്‍ പഞ്ചവടി ബീച്ചില്‍ ബുധനാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. ബോട്ട് ഓടിച്ച സ്രാങ്കും തൊഴിലാളികളും ഉറങ്ങിയതാണ് കാരണമെന്ന് പറയുന്നു.നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് കരയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഈ സമയം എതിര്‍ഭാഗത്ത് മറ്റു ബോട്ടുകളും വണ്ടികളുമില്ലാത്തതും പ്രദേശത്ത് കടല്‍ ഭിത്തിയില്ലാത്തതും വലിയ അപകടമൊഴിവാകാന്‍ ഇടയാക്കി. സ്രാങ്ക് ഉള്‍പ്പെടെ ബോട്ടിലുണ്ടായിരുന്ന അഞ്ചു തൊഴിലാളികളും ബംഗാള്‍ സ്വദേശികളാണ്. മുനക്കക്കടവ് തീര പൊലീസ് സ്ഥലത്തെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News