ഹരിപ്പാട്: ആഴക്കടലിൽ എൻജിൻ തകരാറിലായി അപകടത്തിൽപ്പെട്ട മത്സ്യബന്ധന ബോട്ടിൽനിന്ന് 21 തൊഴിലാളികളെ ഫിഷറീസ് വകുപ്പ് രക്ഷപ്പെടുത്തിയത് സാഹസിക രക്ഷാപ്രവർത്തനത്തിനൊടുവിൽ. 12 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ, തകരാറിലായ ബോട്ട് കെട്ടിവലിച്ച് കായംകുളം ഹാർബറിൽ സുരക്ഷിതമായി എത്തിക്കുകയായിരുന്നു.
തിരുവനന്തപുരം ജികെഎസ് മറൈൻ എക്സ്പോർട്ടിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘ജികെഎസ്-1’ എന്ന ബോട്ടാണ് കഴിഞ്ഞദിവസം രാവിലെ ഒമ്പതരയോടെ അമ്പലപ്പുഴയ്ക്ക് പടിഞ്ഞാറുഭാഗത്ത് വെച്ച് തകരാറിലായത്. ബോട്ടിൽനിന്നും ലഭിച്ച സന്ദേശം തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ കായംകുളം ഹാർബറിൽനിന്ന് ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ബോട്ട് രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടു.
തീരത്തുനിന്ന് ഏകദേശം 47 കിലോമീറ്റർ അകലെവെച്ചാണ് അപകടത്തിൽപ്പെട്ട ബോട്ടിനെ കണ്ടെത്തിയത്. തുടർന്ന്, രാത്രിയോടെ ബൂട്ടിനെ കെട്ടിവലിച്ച് കായംകുളം ഹാർബറിലെത്തിക്കുകയായിരുന്നു. ഫിഷറീസ് ലൈഫ് ഗാർഡുമാരായ രാഹുൽ, സാലസ് ജോൺ എന്നിവരാണ് റെസ്ക്യൂ ബോട്ടിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മറൈൻ എൻഫോഴ്സ്മെന്റും തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
സംഭവത്തിന് പിന്നാലെ, മത്സ്യബന്ധനത്തിന് പോകുന്ന യാനങ്ങൾ തൊഴിലാളികളുടെ എണ്ണത്തിന് അനുസൃതമായ ലൈഫ് ജാക്കറ്റുകൾ, ലൈഫ് ബോയ, അഗ്നിശമന ഉപകരണങ്ങൾ എന്നിവ നിർബന്ധമായും കരുതണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും അസിസ്റ്റന്റ് ഡയറക്ടറും നിർദ്ദേശം നൽകി. മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാത്ത യാനങ്ങൾക്കെതിരെ കെഎംഎഫ്ആർ ആക്ട് പ്രകാരം പിഴ ഈടാക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മുന്നറിയിപ്പ് നൽകി.
The Fisheries Department successfully rescued 21 fishermen in a daring 12-hour operation after their fishing boat suffered an engine failure in the deep sea. The distressed vessel was eventually towed back to the safety of Kayamkulam Harbor. Despite the challenging conditions, the rescue team managed to secure the boat and ensure all crew members returned unharmed, concluding a high-stakes mission that lasted half a day.


