പുഴയില്‍ അജ്ഞാത മൃതദേഹം: കരയ്‌ക്കെത്തിച്ചു നോക്കിയപ്പോള്‍ സ്വന്തം പിതാവ്, കരഞ്ഞ് തളർന്ന് അഗ്നിരക്ഷാ സേനാംഗം

ഗൂഡല്ലൂര്‍:പുഴയിൽ കമിഴ്ന്നു കിടക്കുകയായിരുന്ന അജ്ഞാത മൃതദേഹം നീന്തിയെടുത്ത് കരയ്ക്കെത്തിച്ച് തിരിച്ചുകിടത്തിയ ഫയർ സർവീസ് ജീവനക്കാരൻ കണ്ടത് സ്വന്തം പിതാവിന്റെ മുഖം. ഗൂഡല്ലൂര്‍ ഫയര്‍ സര്‍വീസിലെ ബാലമുരുകനാണ് പിതാവ് വേലുച്ചാമിയുടെ (65) മൃതദേഹം പുഴയില്‍ നിന്നു കണ്ടെടുത്തത്.

ഫയർ സർ‌വീസിൽ നിന്നു തന്നെ വിരമിച്ച വേലുച്ചാമി രണ്ടു ദിവസം മുൻപാണ് നാട്ടിലേക്കെന്നു പറഞ്ഞ് താമസസ്ഥലത്തു നിന്ന് ഇറങ്ങിയത്. വീട്ടുകാർ പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇന്നലെ രാവിലെയാണ് പാണ്ഡ്യാർ പുഴയിലെ ഇരുമ്പുപാലം ഭാഗത്ത് അജ്ഞാത മൃതദേഹം കണ്ടതായി വിവരം ലഭിച്ച് ഫയർ സ്റ്റേഷനിൽ നിന്നു ബാലമുരുകനും സഹപ്രവർത്തകരും പുറപ്പെട്ടത്.

മൃതദേഹം കരയ്‌ക്കെത്തിച്ച്‌ നിവര്‍ത്തി കിടത്തിയപ്പോഴാണ് താന്‍ നീന്തിയെടുത്തത് സ്വന്തം പിതാവിന്റെ ജഡമാണെന്ന് ബാലമുരുകന്‍ തിരിച്ചറിയുന്നത്. പിതാവിന്റെ മൃതദേഹം കണ്ട് തളര്‍ന്നു പോയ ബാലമുരുകനെ ആശ്വസിപ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍ ഏറെ പാടുപെടേണ്ടി വന്നു. നാഗലക്ഷ്മിയാണ് വേലുച്ചാമിയുടെ ഭാര്യ. മറ്റൊരു മകന്‍: ദിനേശ് കുമാര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News