മകനെയും ഗണ്‍മാനെയും പുറത്താക്കി ലൈംഗിക ചുവയോടെ സംസാരിച്ചു. തുടര്‍ന്ന് പീഡന ശ്രമം, പി.സി.ജോർജിനെതിരായ എഫ്‌ഐആർ പുറത്ത്

തിരുവനന്തപുരം: പി സി ജോര്‍ജ് പരാതിക്കാരിയോട് അപമര്യാദപരമായി പെരുമാറിയെന്നും കുറ്റകരമായ ബലപ്രയോഗം നടത്തിയെന്നും എഫ്‌എആര്‍.

ഫെബ്രുവരി പത്തിന് സ്വാതി തിരുനാല്‍ ഗസ്റ്റ് ഹൗസിലില്‍ വച്ചാണ് പീഡന പരാതിക്കാരിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. സ്വര്‍ണക്കടത്ത് കേസ് പ്രതിയെ പറ്റി സംസാരിക്കാനാണെന്ന് പറഞ്ഞാണ് പരാതിക്കാരിയെ മുന്‍ പൂഞ്ഞാര്‍ എംഎല്‍എ ഗസ്റ്റ് ഹൗസിലെ 404-ാം നമ്ബര്‍ മുറിയിലേക്ക് വിളിച്ചു വരുത്തിയതെന്നും എഫ്‌ഐആറിലുണ്ട്. മകനൊപ്പമാണ് യുവതി ഗസ്റ്റ് ഹൗസില്‍ എത്തിയത്. പിന്നീട് മകനെയും ഗണ്‍മാനെയും പുറത്താക്കി ലൈംഗിക ചുവയോടെ സംസാരിച്ചു. തുടര്‍ന്ന് പീഡന ശ്രമമുണ്ടായെന്നും എഫ്‌ഐആറില്‍ പറയുന്നു.

ഗണ്‍മാനെയും മകനെയും പുറത്താക്കിയതിന് ശേഷം മുറിയിലുണ്ടായിരുന്ന തൊടുപുഴ സ്വദേശി അനിലിനെ പരിചയപ്പെടുത്തി. പിന്നീട് അനില്‍ പുറത്ത് പോയ ശേഷം ഡോര്‍ ലോക്ക് ചെയ്ത് ലൈംഗിക ചുവയുള്ള അഭിപ്രായ പ്രകടനം നടത്തി. എതിര്‍പ്പ് പ്രകടിപ്പിച്ച യുവതിക്ക് നേരെ പി സി ജോര്‍ജ് ബലപ്രയോഗം നടത്തിയതായും ശാരീരിക വേദനയുണ്ടാക്കിയതായും എഫ്‌ഐആറില്‍ പറുന്നു. കുറ്റകരമായ ബലപ്രയോഗം, ലൈം​ഗിക ചുവയോടെയുള്ള സംസാരം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പിസി ജോര്‍ജിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചിരുന്നു. മത വിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയാണ് പിസി ജോര്‍ജ്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കും, കോടതി നല്‍കിയ ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

സോളാര്‍ കേസ് പ്രതിയായ യുവതിയുടെ പരാതിയില്‍ മ്യൂസിയം പൊലീസാണ് പി സി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 354, 54 (A) വകുപ്പുകള്‍ പ്രകാരമാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. 2022 ഫെബ്രുവരി 10ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച്‌ ലൈംഗിക താത്പര്യത്തോടെ കടന്നു പിടിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും പരാതിയില്‍ പറയുന്നു.

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസിലായിരുന്നു പി സി ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്. ഈ കേസില്‍ ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായതിന് ശേഷമാണ് പീഡനക്കേസില്‍ ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചനക്കേസില്‍ സാക്ഷിയായ പരാതിക്കാരിയുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. ഇതിലാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, സംഭവത്തില്‍ പി സി ജോര്‍ജിന് ജാമ്യം ലഭിച്ചതില്‍ അപ്പീല്‍ നല്‍കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പരാതിക്കാരിയും അറിയിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News