വിവാഹച്ചടങ്ങില്‍ 21ാമത് ഒരാള്‍ എത്തിയാല്‍ മുഴുവന്‍ പേര്‍ക്കുമെതിരെ കേസ്; ഒപ്പം 2 വര്‍ഷം തടവും!

പത്തനംതിട്ട: വിവാഹ, മരണാനന്തര ചടങ്ങുകളില്‍ കൊവിഡ് മാര്‍ഗരേഖ ലംഘനത്തിനു കര്‍ശന നടപടിയെടുത്തു പോലീസ്. 20 പേര്‍ക്കാണ് ഇപ്പോള്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവാദം. വിവാഹ പരിപാടികളില്‍ 21ാമത്തെ ആള്‍ എത്തിയാല്‍ മുഴുവന്‍ പേര്‍ക്കുമെതിരെ കേസ് എടുക്കാനാണ് പൊലീസിന്റെ തീരുമാനം.

വിവാഹത്തിന് അനുമതി തേടി ജാഗ്രത പോര്‍ട്ടലില്‍ അപേക്ഷിക്കുന്നതു മുതല്‍ വിവാഹ ചടങ്ങ് പൂര്‍ത്തിയാകുന്നതു വരെ പോലീസ് നിരീക്ഷണമുണ്ടാകുമെന്ന് ഡിവൈഎസ്പി എ.പ്രദീപ്കുമാര്‍ പറഞ്ഞു.

പത്തനംതിട്ട, കോന്നി, ഇലവുംതിട്ട, കോയിപ്രം പോലീസ് പരിധികളിലാണ് നിലവില്‍ വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട കേസുകളുള്ളത്. 8, 9 തീയതികളില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ ആളുകളുടെ എണ്ണം കൂടിയതിന്റെ പേരില്‍ പകര്‍ച്ച വ്യാധി പ്രതിരോധ ഓര്‍ഡിനന്‍സ് പ്രകാരം 4 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.

വരന്‍, വധു, മാതാപിതാക്കള്‍ അടക്കം ചടങ്ങില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും കേസുണ്ടാകും. വിവാഹത്തിന് സ്ഥലം അനുവദിച്ച ഓഡിറ്റോറിയം, ആരാധനാലയം എന്നിവയുടെ ചുമതലക്കാരും പ്രതികളാകും. നിയമ ലംഘനത്തിന് 5000 രൂപ പിഴയും 2 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News